സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്ത് സമയത്ത് നേരിട്ടും പരാതികള്‍ സ്വീകരിക്കും. മെയ് 16 മുതല്‍ 26 വരെ ജില്ലയിലെ ഏഴ് താലൂക്കുകളിലായാണ് അദാലത്ത് നടക്കുന്നത്. പൊതുജനങ്ങള്‍ക്ക് പരാതികള്‍ അദാലത്ത് വേദിയില്‍ മന്ത്രിമാര്‍ക്ക് നേരിട്ട് കൈമാറാന്‍ അവസരമുണ്ട്.

പരാതികളില്‍ സാധ്യമാകുന്നപക്ഷം അപ്പോള്‍ തന്നെ നടപടി സ്വീകരിക്കും. അല്ലാത്തപക്ഷം തുടര്‍നടപടികളെടുക്കും. നിലവില്‍ ഭൂമി കൈയ്യേറ്റം, ഭൂമി റീസര്‍വേ, അതിര്‍ത്തി നിര്‍ണയം, സര്‍വേ നമ്പറിലെ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളും കൂടുതലും ലഭിച്ചിട്ടുള്ളത്.
ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയ്യേറ്റം), സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/നിരസിക്കല്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍-കുടിശ്ശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക തുടങ്ങി 28 വിഷയങ്ങളില്‍ പരാതികളും അപേക്ഷകളും നല്‍കാം.

മെയ് 16 ന് രാവിലെ പത്തിന് ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയം, 18 ന് ആലത്തൂര്‍ അലിയ മഹല്‍ ഓഡിറ്റോറിയം, 20 ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാള്‍, 22 ന് ഒറ്റപ്പാലം മനിശ്ശേരി കെ.എം ഓഡിറ്റോറിയം, 23 ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 25 ന് പട്ടാമ്പി ചിത്ര ഓഡിറ്റോറിയം, 26 ന് അട്ടപ്പാടി അഗളി ഇ.എം.എസ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതലാണ് അദാലത്ത് നടക്കുക.