പുതിയ കാലത്തെ മാറ്റങ്ങളെ തിരിച്ചറിഞ്ഞ് സുതാര്യതയും ശേഷിയും ഉയര്‍ത്തുന്ന പദ്ധതികളാണ് സഹകരണ മേഖലയില്‍ ഗവണ്‍മെന്റ് നടപ്പിലാക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സഹകരണ ബാങ്കുകളുടെ/സംഘങ്ങളുടെ ആര്‍ബിട്രേഷന്‍ കേസ് ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ആര്‍ബിട്രേഷന്‍ അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനവും, നൈപുണ്യവികസന വായ്പാ പദ്ധതി പ്രഖ്യാപനവും, ടീം ഓഡിറ്റ് സംവിധാനത്തിന്റെ പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ 5182 കോടി രൂപയുടെ വിവിധ കേസുകള്‍ നിലവിലുണ്ട്. ഇവ സമയബന്ധിതമായി പരിഹരിക്കുന്നത് സഹകാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനകരമാകും. സഹകരണ ബാങ്കുകളുടെ/സംഘങ്ങളുടെ ആര്‍ബിട്രേഷന്‍ കേസ് ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആര്‍ബിട്രേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി തീവ്രയജ്ഞ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ഥികളേയും യുവാക്കളേയും തൊഴിലന്വേഷകരേയും സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി സഹകരണ വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ വായ്പാ പദ്ധതിയാണ് നൈപുണ്യവികസന വായ്പാ പദ്ധതി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കടക്കം വിദ്യാര്‍ഥികളുടെ കുടിയേറ്റത്തിന്റെ സാഹചര്യം ഇന്ന് നിലവിലുണ്ട്.നമ്മുടെ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും നൈപുണ്യം നാടിന് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നൈപുണ്യവികസന വായ്പാ പദ്ധതി നടപ്പിലാക്കുന്നത്.

സുതാര്യമായ അക്കൗണ്ടിംഗ് എന്ന ആശയത്തിലധിഷ്ഠിതമായാണ് ടീം ഓഡിറ്റ് പദ്ധതി നടപ്പിലാക്കുന്നത്. സഹകരണമേഖലയിലെ ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിനും, സമകാലികമാക്കുന്നതിനും അതിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി സഹകരണവകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ടീം ഓഡിറ്റ്. ജനാധിപത്യ ഭരണനിയന്ത്രണം എന്ന തത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. സഹകരണ മേഖലയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ പോലെയുള്ള ഓണ്‍ലൈന്‍ പാറ്റ്‌ഫോമുകളില്‍ ലഭ്യമാകുന്ന പദ്ധതിക്കും തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.

വി ജോയ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം ആശംസിച്ചു.സഹകരണ സംഘം ഓഡിറ്റ് ഡയറക്ടര്‍ എം എസ് ഷെറിന്‍ പദ്ധതി വിശദീകരണം നടത്തി. സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി സുഭാഷ് നന്ദി അറിയിച്ചു.