ജില്ലാതല പട്ടയമേള മെയ് 15 ന് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  വൈകീട്ട് 3.30 ന് നടക്കുന്ന പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാവും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്, എം.പിമാരായ വി.കെ. ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും.

17,660 പട്ടയങ്ങളാണ് വിതരണം ചെയ്യുക. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ. 16,638 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം, 394 1964-ലെ ഭൂമി പതിവ് ചട്ടം പട്ടയം, 340 1963-ലെ കേരള ഭൂപരിഷ്‌കരണ നിയമം പട്ടയം, 11 1999-ലെ കെ.എസ്.ടി. ആക്ട് പട്ടയം, 277 2005-ലെ വനാവകാശ നിയമം പട്ടയം എന്നിങ്ങനെയാണ് 17,660 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുള്ളത്. ‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന റവന്യു വകുപ്പിന്റെ കര്‍മ്മ പദ്ധതിയായ പട്ടയ മിഷന്റെ ഭാഗമായാണ് പട്ടയമേള നടക്കുന്നത്.

2000 മുതല്‍ കെട്ടികിടന്ന 20 വര്‍ഷത്തിന് മേല്‍ പഴക്കമുള്ളതും ഇതുവരെയുള്ള ലാന്‍ഡ് ട്രിബ്യൂണല്‍ ഫയലുകള്‍ കെ.എല്‍.ആര്‍. ആക്ട് സെക്ഷന്‍ 72 പ്രകാരം ജന്മിക്കും കുടിയാനും നോട്ടീസ് നല്‍കിയും ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡിനെ അറിയിച്ചും ഹിയറിങ് നടത്തിയുമാണ് 16,638 പട്ടയങ്ങള്‍ സമയബന്ധിതമായി തയ്യാറാക്കിയത്.സര്‍വേ ചെയ്ത് പ്ലോട്ട് തിരിച്ച് ഫോറം 16 പ്രസിദ്ധീകരിച്ച് അപേക്ഷകള്‍ സ്വീകരിച്ചാണ്  ജില്ലയില്‍ ഏറ്റെടുത്ത മിച്ചഭൂമി വിതരണം ചെയ്യാനുള്ളവരെ തെരഞ്ഞെടുത്തത്. ഇതിനുപുറമെ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ച 100-ാമത് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും കോട്ടമൈതാനത്തെ വേദിയില്‍ നടക്കും. കൂടാതെ രാവിലെ 10 ന് തൊഴിലുറപ്പ് ക്ഷേമനിധി ബോര്‍ഡ് രൂപീകരണ ഉദ്ഘാടനവും കോട്ടമൈതാനത്ത് നടക്കും.

എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എ. പ്രഭാകരന്‍, അഡ്വ. കെ. ശാന്തകുമാരി, കെ. ബാബു, മുഹമ്മദ് മുഹ്‌സിന്‍, പി. മമ്മിക്കുട്ടി, അഡ്വ. എന്‍. ഷംസുദ്ദീന്‍, അഡ്വ. കെ. പ്രേംകുമാര്‍, കെ.ഡി. പ്രസേനന്‍, പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബി. സുഭാഷ്, ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.