വനസമേതം പച്ചത്തുരുത്തുകൾ മാതൃക പരമായ പദ്ധതിയാണെന്നും എല്ലാ വിദ്യാലയങ്ങളിലും വനസമേതം നടപ്പാക്കുമെന്നും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ പച്ചത്തുരുത്തുകളുടെ വിസ്തൃതി 700 ഏക്കർ പിന്നിട്ടതിന്റെ സംസ്ഥാനതല പ്രഖ്യാപനം പുറനാട്ടുകാര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിർ ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളിലും ഹയർസെക്കൻഡറി സ്കൂളുകളിലും നടപ്പാക്കിയ വനസമേതം പച്ചത്തുരുത്തുകൾ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. പരിസ്ഥിതി പുനസ്ഥാപനത്തിലും പരിപാലനത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ പ്രാദേശിക ജൈവവൈവിധ്യം ഉറപ്പുവരുത്തുന്നതിനായി പച്ച തുരുത്തുകൾ ഒരുക്കുകയാണ് സംസ്ഥാന സർക്കാർ. 2023 മെയ് മാസത്തോടെ സംസ്ഥാനത്തെ പച്ചത്തുരുത്തുകൾ 779 ഏക്കാറായി വർധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ആദ്യഘട്ടം 210 സ്‌കൂളുകളാണ് ഭാഗമായത്. ജില്ലയിൽ 17.85 ഏക്കർ പച്ചത്തുരുത്തുകൾ പൂർത്തിയായിട്ടുണ്ട്.

സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷനായി. നവകേരളം കർമ്മപദ്ധതി രണ്ടിന്റെ കോർഡിനേറ്റർ ടി എൻ സീമ റിപ്പോർട്ട്‌ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പാൾ സുനിത നായർ, നവകേരളം ജില്ലാ കോഡിനേറ്റർ സി ദിദിക,ചേംബർ ഓഫ് മുൻസിപ്പൽ ചെയർമാൻ എം കൃഷ്ണദാസ്, വാർഡ് മെമ്പർ ബി ജി ഹരീഷ്, ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ,പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ഡി വിൽസൺ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ് എസ് ഷാജി, തൊഴിലുറപ്പ് പദ്ധതി ജെ പി സി. എം കെ ഉഷ,അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ് തുടങ്ങിയവർ പങ്കെടുത്തു.