ഭാവിയിൽ കേരളത്തിലെ റോഡുകൾക്ക് ഒറ്റ ഡിസൈൻ എന്ന ആശയത്തിലേക്ക് മാറാൻ കഴിയുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുനർനിർമ്മിച്ച മൂന്നാം പാലത്തിന്റെയും മൂന്ന് പെരിയ സൗന്ദര്യത്കരണത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാവിയിൽ റോഡുകൾ നിർമ്മിക്കുമ്പോൾ ഒറ്റ ഡിസൈൻ എന്ന ആശയത്തിൽ സംസ്ഥാനത്ത് ഡിസൈൻ പോളിസി രൂപീകരിക്കുന്നത് പൊതുമരാമത്ത് വകുപ്പിന്റെ ആലോചനയിലാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രധാനപ്പെട്ട ആർക്കിടെക്ടുകളെ പങ്കെടുപ്പിച്ചുള്ള ശില്പശാല സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു കഴിഞ്ഞു.

കേരളത്തിലെ റോഡുകൾ ജനസാന്ദ്രത നിറഞ്ഞതാണ്. ഇവ കാൽനടയാത്രക്കാർക്കും ബസ് യാത്രക്കാർക്കും സൗകര്യപ്രദമാകുന്ന രീതിയിൽ നിർമ്മിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ലെവൽ ക്രോസുകൾ കൂടുതലുള്ള സംസ്ഥാനമാണ് നമ്മുടേത്. ഇവ കാരണം സമയനഷ്ടം ഉണ്ടാകുന്നു. ഇതിന് പരിഹാരം കണ്ടെത്തുന്നതിനായി റെയിൽവേയുമായി ബന്ധപ്പെടുത്തി റെയിൽവേ ഓവർ ബ്രിഡ്ജുകൾ സ്ഥാപിച്ചു നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എകെജിയുടെ പ്രവർത്തന മേഖലയായിരുന്നു മൂന്നു പെരിയ. അതുകൊണ്ടുതന്നെ ഇവിടെ നടത്തിയിട്ടുള്ള സൗന്ദര്യവത്കരണ പ്രവൃത്തിയിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ അടയാളപ്പെടുത്തിയത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.മൂന്നാം പാലത്ത് പുനർനിർമ്മിച്ച പാലത്തിന് 11.90 മീറ്റർ നീളവും ഇരു ഭാഗങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പെടെ ആകെ 11 മീറ്റർ വീതിയുമുണ്ട്. കൂത്തുപറമ്പ് ഭാഗത്ത് 60 മീറ്റർ നീളത്തിലും കണ്ണൂർ ഭാഗത്ത് 40 മീറ്റർ നീളത്തിലും കൂടാതെ എകെജി റോഡിൽ 48 മീറ്റർ നീളത്തിലും അനുബന്ധ റോഡുകളും പാർശ്വഭിത്തിയും ഡ്രൈനേജും നിർമ്മിച്ചിട്ടുണ്ട്. മൂന്നുപെരിയ ടൗൺ സൗന്ദര്യവൽക്കരണം ട്രാൻസ്ഫോർമേഷൻ ഓഫ് പബ്ലിക് സ്പേസ് എന്ന ആശയത്തിൽ രൂപീകരിച്ചതാണ്. ഇതിന്റെ ഭാഗമായി അലങ്കാരവിളക്കുകൾ, ബസ് ഷെൽട്ടർ നവീകരണം, പൊതു കിണർ മോടിപിടിപ്പിക്കൽ എന്നിവ നടപ്പാക്കി. മതിലിൽ ഇന്ത്യൻ ചരിത്രത്തിലെ ഇതിഹാസനായകരുടെ ചിത്രങ്ങളും നാട്ടിലെ വിശിഷ്ട വ്യക്തികളുടെ ഛായാചിത്രം ഉൾക്കൊള്ളിച്ച ചിത്രപ്പണികളും സ്ഥലങ്ങളുടെ പ്രാധാന്യം ആസ്പദമാക്കി എൽഇഡി സൈനേജ് നെയിം ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. 55 ലക്ഷം രൂപയാണ് സൗന്ദര്യവൽക്കരണ പ്രവൃത്തിക്കായി ചെലവഴിച്ചത്.

മൂന്നു പെരിയയിൽ നടന്ന ചടങ്ങിൽ ഡോ. വി ശിവദാസൻ എം പി അദ്ധ്യക്ഷത വഹിച്ചു. ഉത്തര മേഖലാ പൊതുമരാമത്ത് പാലങ്ങൾ വിഭാഗം സൂപ്രണ്ടിംങ്ങ് എഞ്ചിനിയർ പി കെ മിനി റിപ്പോർട്ട് അവതരിപ്പിച്ചു. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ , മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ , പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, വൈസ് പ്രസിഡണ്ട് പി പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ സുഗതൻ , എൻ ബീന, എം ശൈലജ, വാർഡംഗങ്ങളായ കെ വി സവിത, ബേബി ധന്യ, പൊതുമരാമത്ത് ഉത്തര മേഖല നിരത്തുകൾ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനിയർ ഇ ജി വിശ്വപ്രകാശ്, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.