വിഴിഞ്ഞം ഇൻഡസ്ട്രിയൽ വർക്ക്‌ഷോപ്പ് മന്ദിരം മന്ത്രി ഉദ്ഘാടനം ചെയ്തു

വിഴിഞ്ഞം പോർട്ടിനോട് ചേർന്നുള്ള ഭൂമി വേണ്ടവിധം വിനിയോഗിച്ചാൽ മികച്ച ഒരു വ്യവസായ കേന്ദ്രമായി വിഴിഞ്ഞം മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഇൻഡസ്ട്രിയൽ വർക്ക്ഷോപ്പ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലോകമെമ്പാടുമുള്ള നഗരങ്ങൾ വികസിക്കാനുള്ള പ്രധാന കാരണം തുറമുഖങ്ങളാണെന്നും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടുകൂടി വിഴിഞ്ഞത്തെ വ്യവസായ വികസന സാധ്യതകൾ കൂടി വർദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാനഘടകങ്ങളിലൊന്നാണ് ഇൻഡസ്ട്രിയൽ വർക്ക്ഷോപ്പ് . പോർട്ട് ഓപ്പറേറ്റിംഗ് ബിൽഡിംഗിന് സമീപമാണ് തുറമുഖത്തിന്റെയും കപ്പലുകളുടെയും അറ്റകുറ്റപ്പണികൾക്കുള്ള ആധുനിക മെഷിനുകളുൾപ്പെടുന്ന വർക്ക്ഷോപ്പ് മന്ദിരം സ്ഥാപിച്ചിട്ടുള്ളത്. ക്രെയിനുകളുൾപ്പെടെയും കപ്പലുകളുടെ ചില സാങ്കേതിക യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണികൾക്കും വർക്ക്‌ഷോപ്പ് ഉപയോഗിക്കും. 800 മീറ്റർ നീളത്തിലുള്ള ബർത്തിൽ ആദ്യ ഘട്ടത്തിൽ 350 മുതൽ 400 വരെയുള്ള നീളമാണ് പ്രവർത്തനസജ്ജമാക്കുന്നത്. ഇതിനായി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ പുരോഗമിക്കുകയാണ്.

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായ ചടങ്ങിൽ എം വിൻസന്റ് എംഎൽഎ, തുറമുഖ വകുപ്പ് സെക്രട്ടറി കെ ബിജു, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.