കേരളീയ സമൂഹത്തിന്റെ ഭാഗമായിത്തന്നെ അതിഥി തൊഴിലാളികളെ കണ്ടുകൊണ്ടാണ് നാം മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പറയാനും പഠിപ്പിക്കുന്ന മലയാളം മിഷൻ പദ്ധതിയായ ‘അനന്യ മലയാളം അതിഥി മലയാളം’ പദ്ധതി ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 അതിഥി തൊഴിലാളികൾ ഇന്ന് നാടിന്റെ ഭാഗമായി മാറി. ഏതു മേഖലയിലും നഗര-ഗ്രാമ ഭേദമെന്യേ അതിഥി തൊഴിലാളികൾ ഉണ്ട്. അവരിൽ 20 ലക്ഷം പേർ നിർമാണ മേഖലയിലും ഏഴ് ലക്ഷത്തോളം പേർ ഉൽപാദന മേഖലയിലും സേവനം നൽകുന്നു. ഉൽപാദന മേഖലയിൽ ഉള്ള ഭൂരിഭാഗവും കുടുംബമായി ആണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ മക്കളുടെ സ്‌കൂൾ കാര്യത്തിനും സർക്കാർ ഓഫീസ് മുഖാന്തരമുള്ള പലവിധ ഇടപെടലുകൾക്കും മലയാള ഭാഷാ പഠനം ആവശ്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

a

 കേരളീയ സമൂഹത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികളെ കാണുന്നതിന്റെ തുടർച്ചയാണ് അനന്യ മലയാളം പദ്ധതി. അതിഥി തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയ വിവിധ പദ്ധതികൾ മുഖ്യമന്ത്രി വിശദീകരിച്ചു.

അതിഥി തൊഴിലാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. അവർക്ക് താമസിക്കാൻ ഒരിടം എന്ന സ്വപ്നം പൂർത്തീകരിക്കാൻ അപ്നാ ഘർ പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ ആലയ പദ്ധതി, അതിഥി തൊഴിലാളികളുടെ വിവരശേഖരണവും രജിസ്‌ട്രേഷനും ഉദ്ദേശിച്ച് നടപ്പാക്കിയ ആവാസ് പദ്ധതി, ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകൾ എന്നിവ സംസ്ഥാന സർക്കാർ ആഭിമുഖ്യത്തിൽ നടപ്പാക്കിയ പദ്ധതികളാണ്. മാതൃഭാഷകളെ അരികുവൽക്കരിച്ചുകൊണ്ടുള്ള നിലപാട് അടുത്തിടെ ഉയരുന്നുണ്ട്. ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യം  രാജ്യത്തിന്റെ വൈവിധ്യസമൃദ്ധിക്ക് എതിരാണ്.

മലയാളം മിഷൻ പുറത്തിറക്കിയ പാഠപുസ്തകമായ ‘കണിക്കൊന്ന’ അതിഥി തൊഴിലാളിയായ അസം സ്വദേശി ലറ്റീസൻ മരാകിന് കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പരിപാടിയിൽ സംസ്‌കാരിക

മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. അതിഥി തൊഴിലാളികൾ വസിക്കുന്ന ഇടങ്ങളിൽ അധ്യാപകർ നേരിട്ടെത്തി മലയാളം മിഷന്റെ നേതൃത്വത്തിൽ മലയാളം പഠിപ്പിക്കുമെന്നും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും മറ്റും ഇതിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ‘അനന്യ മലയാളം അതിഥി മലയാളം’ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ കഴക്കൂട്ടം നിയോജക മണ്ഡലത്തിലാണ് ആദ്യം നടപ്പാക്കുക. പിന്നീട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആൻറണി, ഡയറക്ടർ എസ് സുബ്രഹ്‌മണ്യൻ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ വിനോദ് വൈശാഖി തുടങ്ങിയവർ പങ്കെടുത്തു.