ചമ്പാട്ടെ ആനന്ദ് ഭവനവും ഏഴിമല നാവിക അക്കാദമിയും സന്ദർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. ആദ്യമായാണ് ഉപരാഷ്ട്രപതിയുടെ കണ്ണൂർ സന്ദർശനം. ഉച്ചയ്ക്ക് 12.55 ഓടെയാണ് തിരുവനന്തപുരത്ത് നിന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറെയും വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം ടേക് ഓഫ് ചെയ്തത്. ഉച്ചയ്ക്ക് 1.33 ഓടെ വിമാനം കണ്ണൂർ വിമാനത്താവളത്തിലെ റൺവെ തൊട്ടു. ഓപ്പറേഷണൽ ഏരിയയിലെ ബേ നമ്പർ 9 നിൽ എത്തിയ വിമാനത്തിൽ നിന്നും 1.45 ഓടെ ഉപരാഷ്ട്രപതിയും പത്നി ഡോ. സുധേഷ് ധൻഖറും പുറത്തിറങ്ങി.

നിയമസഭാ സ്പീക്കർ അഡ്വ.എ എൻ ഷംസീറും ഉപരാഷ്ട്രപതിയ്ക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു. വിമാനത്താവളത്തിൽ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ,തുറമുഖ പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം പിമാരായ വി ശിവദാസൻ ,പി ടി ഉഷ, പി സന്തോഷ് കുമാർ, ഉത്തരമേഖലാ ഐ ജി നീരജ് കുമാർ ഗുപ്ത, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, സിറ്റി കമ്മീഷണർ അജിത് കുമാർ, കിയാൽ എംഡി സി.ദിനേശ് കുമാർ അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം എസ് ഹരികൃഷ്ണൻ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി എന്നിവർ ചേർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ സ്വീകരിച്ചു.

തുടർന്ന് 1.50 ഓടെ പ്രത്യേക വാഹനത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും പത്നി ഡോ. സുധേഷ് ധൻഖറും പാനൂരിലെ ചമ്പാട്ടേക്ക് തിരിച്ചു. തൻ്റെ അധ്യാപികയായിരുന്ന ചമ്പാട് ആനന്ദ് വീട്ടിലെ രത്നാനായരെ സന്ദർശിച്ച ശേഷം വൈകീട്ട് 4 മണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയും പത്നിയും നാവിക സേനാ ഹെലികോപ്റ്ററിൽ ഏഴിമല നാവിക അക്കാദമിയിലേക്ക് തിരിച്ചു.

അക്കാദമിയിലെ സന്ദർശന ശേഷം വൈകീട്ട് ആറരയോടെ ഉപരാഷ്ട്രപതിയും സംഘവും കണ്ണൂർ വിമാനത്താവളത്തിലെത്തി.തുടർന്ന് പ്രത്യേക വിമാനത്തിൽ ദില്ലിക്ക് തിരിച്ചു. ഉത്തരമേഖലാ ഐ ജി നീരജ് കുമാർ ഗുപ്ത, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, സിറ്റി കമ്മീഷണർ അജിത് കുമാർ, കിയാൽ എംഡി സി.ദിനേശ് കുമാർ അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം എസ് ഹരികൃഷ്ണൻ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി എന്നിവർ ഉപരാഷ്ട്രപതിയെ യാത്രയയ്ക്കാനുണ്ടായിരുന്നു.