സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി തിരൂർ താലൂക്കിൽ സംഘടിപ്പിച്ച ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ തീർപ്പാക്കിയത് 234 പരാതികൾ. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ തിരൂർ വാഗൺ ഗ്രാജഡി സ്മാരക ടൗൺ ഹാളിൽ നടത്തിയ അദാലത്തിൽ 832 പരാതികളാണ് നേരത്തെ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ പരിഗണിക്കാവുന്ന 144 പരാതികളിൽ അനുകൂലമായ തീർപ്പുണ്ടാക്കി. 58 ഭിന്നശേഷിക്കാരുടെ പരാതികൾ ഉൾപ്പടെ പുതുതായി 553 പരാതികളാണ് അദാലത്ത് ദിവസം ലഭിച്ചത്. ഇതിൽ 90 പരാതികൾ ഉടൻ തന്നെ പരിഹരിച്ചു. ശേഷിക്കുന്ന പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി കൈമാറി. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനും മന്ത്രി ആവശ്യപ്പെട്ടു.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഏറെയും പരാതികൾ. 186 പരാതികളാണ് ഉണ്ടായിരുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 137 പരാതികൾ. കൂടാതെ നഗരസഭകളുമായി ബന്ധപ്പെട്ട് 56 പരാതികളും താനൂർ വില്ലേജുമായി ബന്ധപ്പെട്ട് 70 പരാതികളും അദാലത്തിൽ ലഭിച്ചു.