കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ കൂടി പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ എംപ്ലോയ്മെന്റ് വകുപ്പ് പ്രൈവറ്റ് ജോബ് പോര്‍ട്ടല്‍ വികസിപ്പിച്ചു വരുന്നതായി പൊതുവിദ്യാഭ്യാസ തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതോടെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴില്‍ ദായകര്‍ക്കും രജിസ്റ്റര്‍ ചെയ്ത് അവരുടെ തൊഴിലവസരങ്ങള്‍ നോട്ടിഫൈ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്കായുള്ള വെര്‍ച്വല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് വെര്‍ച്ചല്‍ പ്രവാസി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആശ്വാസകരമാകും. പ്രവാസികളും കേരളവുമായി ഏറെക്കാലത്തെ ബന്ധമാണുള്ളത്. പ്രവാസികള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാനോ പുതുക്കാനോ പുതിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ക്കാനോ ഇനി ബുദ്ധിമുട്ടേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.

പ്രൈവറ്റ് ജോബ് പോട്ടലിന്റെ സേവനവും പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താം. പ്രവാസി ക്ഷേമം ഏതെല്ലാം രീതിയില്‍ വിപുലീകരിക്കാം എന്ന് സര്‍ക്കാര്‍ ആലോചിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.

 

ലോക കേരള സഭയുടെ 2020ലെ രണ്ടാം സമ്മേളനത്തില്‍ തൊഴില്‍ വകുപ്പില്‍ നിന്നും സര്‍ക്കാരിന് മികച്ച പ്രൊഫഷണലുകളെ കണ്ടെത്താന്‍ സഹായകമാകുന്ന വിധം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. വിശദ പരിശോധനയ്ക്ക് ശേഷം പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി പ്രവാസികള്‍ക്കായി പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ കേരള ഘടകം വഴി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രവാസി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ എല്ലാ സേവനങ്ങളും ലോകമെമ്പാടും ലഭ്യമാകും. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസായിരിക്കുമെന്നും ഉയര്‍ന്ന പ്രായപരിധി ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

എംപ്ലോയ്മെന്റ് ഡയറക്ടര്‍ ഡോ. വീണാ എന്‍ മാധവന്‍, തൊഴില്‍ നൈപുണ്യ വകുപ്പ് സെക്രട്ടറി അജിത് കുമാര്‍, എംപ്ലോയ്മെന്റ് ജോയിന്‍ ഡയറക്ടര്‍ പി കെ മോഹനദാസ്, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ പ്രതിനിധികള്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.