ജില്ലയിലെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാ വികസനസമിതി യോഗം ചേർന്നു. ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവൃത്തികളുടെ പുരോഗതിയും സ്വീകരിക്കേണ്ട തുടർ നടപടികളും യോഗം വിലയിരുത്തി.

മെഡിക്കല്‍ സംഭരണ കേന്ദ്രങ്ങളിലെ തീപ്പിടുത്തത്തിന്റെ സാഹചര്യത്തില്‍ നടുവണ്ണൂര്‍ മെഡിക്കല്‍ സ്റ്റോറില്‍ സൂക്ഷിച്ച ബ്ലീച്ചിങ് പൗഡറുകളുടെ പാക്കറ്റുകള്‍ സുരക്ഷിതമാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. നിലവില്‍ പ്രദേശത്ത് സൂക്ഷിച്ചിരിക്കുന്ന പാക്കറ്റുകള്‍ അവിടെ നിന്നും മാറ്റുന്നത് വരെ ഒരു അഗ്നിരക്ഷാ യൂണിറ്റ് സമീപത്തായി സജ്ജമാക്കി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലീച്ചിങ് പൗഡര്‍ സംബന്ധിച്ച പരിശോധന റിപ്പോര്‍ട്ട് വരാന്‍ ഒരാഴ്ച്ച എടുക്കുമെന്ന് ഡിഎംഒ പറഞ്ഞു. അഗ്നിശമന യൂണിറ്റ് മേധാവിയുമായി വിഷയം ചര്‍ച്ച ചെയ്ത് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിനായി സികെജി കോളേജിന്റെ ഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ടി പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. പ്രദേശത്ത് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ നടന്നുവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ബീച്ച് ആശുപത്രി മാസ്റ്റര്‍ പ്ലാന്‍ പുതിയ എസ്റ്റിമേറ്റ് ധനകാര്യ വകുപ്പിന്റെ അനുമതിക്കായി സമര്‍പ്പിച്ചതായും പ്ലാന്‍ പാസായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ പുലപ്രക്കുന്ന് കോളനിയിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ടിപി രാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. നിയമവിധേയമായി മണ്ണെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട എടുത്തവച്ചക്കല്ല് പട്ടികജാതി കോളനിയിലെ നവീകരണ പ്രവൃത്തി പുരോഗതി ജൂണ്‍ 30 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ലിന്റോ ജോസഫ് എംഎല്‍എ നിര്‍ദ്ദേശിച്ചു. കോളനിയില്‍ കുളം നിര്‍മ്മിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണെന്ന് പ്രൊജക്ട് മാനേജര്‍ നിര്‍മ്മിതി കേന്ദ്രം അറിയിച്ചു. അംബേദ്ക്കര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഉണ്ണിക്കുളം പഞ്ചായത്തിലെ കരിങ്കളിമ്മല്‍ കോളനിയിലെ ടാങ്കിന്റെ ബലക്ഷമത പരിശോധിക്കുമെന്നും ജൂണ്‍ ആറിന് പദ്ധതിയുമായി ബന്ധപ്പെട്ട യോഗം ചേരുമെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

ചാത്തമംഗലം വില്ലേജ് പരിധിയിലുള്ള ഈഗില്‍ പ്ലാന്റേഷന്‍ കോളനിയില്‍ സര്‍ക്കാര്‍ പട്ടയം അനുവദിച്ച കുടുംബങ്ങള്‍ക്ക് സ്ഥലം മാര്‍ക്ക് ചെയ്ത് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കൈവശക്കാരെ ഹിയറിംഗ് ചെയ്യുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സര്‍വ്വേയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഡെപ്യൂട്ടി കലക്ടര്‍ എല്‍ആര്‍ അറിയിച്ചു. 22 പേര്‍ക്ക് അളന്ന് സ്ഥലം നല്‍കിയതായും ചങ്ങരോത്ത് വില്ലേജില്‍പ്പെട്ട കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള അപേക്ഷ ബാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ പട്ടയപ്രശ്‌നവും ചങ്ങരോത്ത് പഞ്ചായത്തിലെ ജാനകിവയല്‍ പട്ടയം സംബന്ധിച്ചും പ്രത്യേക ഇടപെടല്‍ വേണമെന്ന് ടിപി രാമകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

മുതുകാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുമായി ബന്ധപ്പെട്ട് 17 കോടി രൂപയുടെ സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. പട്ടികജാതി ഡയറക്ടേറ്റുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കാമെന്ന് ടിപി രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

ചിപ്പിലത്തോട് എസ്ടി കോളനിയിലെ പ്രവൃത്തി പുരോഗതി സംബന്ധിച്ച് ഡിപിആര്‍ പൂര്‍ത്തിയായതായും ജൂണ്‍ രണ്ടിനുള്ളില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ ഡിപിആര്‍ സമര്‍പ്പിക്കുമെന്നും പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു.

വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ ചിറ്റാരിയില്‍ കാട്ടാന ആക്രമണം തടയുന്നതിനായി മൂന്ന് കി.മി ദൂരത്തില്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്നും ഫെന്‍സിംഗ് സുരക്ഷിതമാക്കാൻ ജനകീയ സഹകരണത്തോടെ കമ്മിറ്റി രൂപീകരിക്കുമെന്നും ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഫെന്‍സിംഗ് സ്ഥാപിക്കുന്നതായി നബാര്‍ഡിന്റെ 2.83 കോടിരൂപയുടെ ഫണ്ടിനായി പദ്ധതി സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. വടകര താലൂക്ക് ഓഫീസിലെ അപകടകരമായ രീതിയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റല്‍ പ്രവൃത്തി ആരംഭിച്ചതായി വടകര തഹസില്‍ദാര്‍ അറിയിച്ചു. പന്തീരങ്കാവ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് സിആര്‍സെഡ് തടസ്സങ്ങള്‍ നിലവിലില്ലെന്നും കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ നീങ്ങിയതായും ജില്ലാ പോലീസ് മേധാവ് അറിയിച്ചു. മലയോര ഹൈവേ പൈപ്പ് ലൈന്‍ മാറ്റുന്നത് സംബന്ധിച്ച് കെ ഡബ്യൂ എയും കെആര്‍എഫ്ബിയും സംയുക്ത പരിശോധന മെയ് 29 ന് നടക്കും.

കാരശ്ശേരി കൊടിയത്തൂര്‍ പഞ്ചായത്തുകളിലായുള്ള മാളിയേക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്നും ഇത് സംബന്ധിച്ചുള്ള തടസ്സങ്ങള്‍ തീര്‍ക്കാനായി ലിന്റോ ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം വിളിക്കാനും തീരുമാനിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ താന്നിക്കോട് മലയില്‍ ടാങ്കിന് സ്ഥലം കണ്ടെത്തുന്നത് സംബന്ധിച്ച് അക്വസിഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. മലയമ്മ കൂടത്തായി റോഡിന്റെ പ്രവൃത്തിക്ക് വേണ്ടി കെഎസ്ഇബിയുടെ ഇലട്രിക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെ മാറ്റുന്നതിന്റെ എസ്റ്റിമേറ്റ് നടപടികളിലാണെന്നും മാവൂര്‍- എന്‍ഐടി- കൊടുവള്ളി റോഡിന്റെ ഭരണാനുമതി ഒരാഴ്ച്ചക്കുള്ളില്‍ ലഭ്യമാകുമെന്നും കെഎസ്ഇബി എഞ്ചിനീയര്‍ അറിയിച്ചു. കുന്ദമംഗലം ഗവ. കോളേജ് റോഡ് വീതിക്കൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ലഭ്യമാക്കുന്നതിനായി വില നിശ്ചയിച്ച് അക്വസിഷന്‍ നടപടികളുമായി മുന്നോട്ട് പോകണമെന്ന് പിടിഎ റഹീം എം എല്‍ എ നിർദേശിച്ചു.

വടകര കുടുംബ കോടതിയുടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികള്‍ പുരോഗമിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പത്ത് ദിവസത്തിനുള്ളില്‍ ടെണ്ടർ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മേപ്പയ്യൂര്‍-കീഴരിയൂര്‍-നെല്യാടി-കൊല്ലം റോഡില്‍ കല്ലിടലുമായി ബന്ധപ്പെട്ട നടപടി വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെമ്പുക്കടവ് പാലം പ്രവൃത്തി പൂര്‍ത്തിയായതായും ലാന്റ് അക്വസിഷന്‍ പൂര്‍ത്തിയാകുന്ന മുറക്ക് അപ്രോച്ച് റോഡിന്റെ പ്രവൃത്തി തുടങ്ങുന്നതാണെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തില്‍ എംഎല്‍എമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, ടിപി രാമകൃഷ്ണന്‍, കാനത്തില്‍ ജമീല, പിടിഎ റഹീം, ലിന്റോ ജോസഫ്, ജില്ലാ കലക്ടര്‍ എ ഗീത, സബ് കലക്ടര്‍ വി ചെൽസാസിനി, എഡിഎം സി മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിം​ഗ് ഓഫീസർ ടി.ആർ മായ, വിവിധ വകുപ്പ് ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.