കുട്ടികളില്‍ ചലച്ചിത്ര ആസ്വാദനശീലം വളര്‍ത്തുന്നതിന് സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്രാസ്വാദന ക്യാമ്പ് സംവിധായകനും നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ നിന്ന് നല്ല സിനിമാ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനുള്ള വിവിധ പദ്ധതികള്‍ ചലച്ചിത്ര അക്കാദമി നടപ്പാക്കി വരുകയാണെന്ന് രഞ്ജിത്ത് പറഞ്ഞു. വടക്കന്‍ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്യാമ്പില്‍ നിന്ന് മികച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ വളര്‍ന്നു വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ശിശുക്ഷേമ സമിതിയുടെയും ജെന്‍ഡര്‍ പാര്‍ക്കിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ വടക്കന്‍ ജില്ലകളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലുള്ള 63 കുട്ടികളാണ് പങ്കെടുക്കുന്നത്. നടിയും ടെലിവിഷന്‍ അവതാരകയുമായ ഗായത്രി വര്‍ഷയാണ് ക്യാമ്പ് ഡയറക്ടര്‍.

വെള്ളിമാടുകുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങിൽ സബ് കലക്ടറും ജെന്‍ഡര്‍ പാര്‍ക്ക് ഡയറക്ടറുമായ ചെൽസാ സിനി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദര്‍ശക്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അബ്ദുല്‍ നാസര്‍, ചലച്ചിത്ര അക്കാദമി എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗവും സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു. തുടർന്ന് ‘ചലച്ചിത്രാസ്വാദനത്തിന് ഒരു ആമുഖം’ എന്ന വിഷയത്തിൽ ചലച്ചിത്രനിരൂപകന്‍ പി പ്രേമചന്ദ്രന്‍ ക്ലാസെടുത്തു.

നടി അനുമോള്‍, സംവിധായകന്‍ അഷ്‌റഫ് ഹംസ, തിരക്കഥാകൃത്ത് വിനോയ് തോമസ്, പിന്നണി ഗായികയും നടിയും ശബ്ദലേഖികയുമായ രശ്മി സതീഷ്, സംവിധായകന്‍ മനോജ് കാന, നടന്‍ മനോജ് കെ യു തുടങ്ങിയവര്‍ ചലച്ചിത്ര സംബന്ധിയായ വിഷയങ്ങളില്‍ ക്ലാസെടുക്കും. ഹൈഫ അല്‍ മന്‍സൂര്‍ സംവിധാനം ചെയ്ത സൗദി അറേബ്യന്‍ സിനിമയായ ‘വാജ്ദ’, ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത ‘ഒക്ജ’, സത്യജിത് റായിയുടെ ‘റ്റു’, അബ്ബാസ് കിരോസ്തമിയുടെ ടു സൊല്യൂഷന്‍സ് ഫോര്‍ വണ്‍ പ്രോബ്‌ളം, ആല്‍ബര്‍ട്ട് ലമോറിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ‘ദി റെഡ് ബലൂണ്‍ ‘തുടങ്ങിയ സിനിമകള്‍ ക്യാമ്പില്‍ പ്രദര്‍ശിപ്പിക്കും.

സമാപനദിവസമായ 29ന് വൈകിട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ നടനും സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിക്കും. മികച്ച ക്യാമ്പ് അംഗത്തിനും മികച്ച ചലച്ചിത്രാസ്വാദനക്കുറിപ്പ് എഴുതിയ വിദ്യാര്‍ത്ഥിക്കുമുള്ള 2000 രൂപയുടെ കാഷ് അവാര്‍ഡും മധുപാല്‍ സമ്മാനിക്കും.