പ്രളയം മൂലം കൊല്ലം ജില്ലയില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്ര സംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു. കൊല്ലം ബീച്ച് ഹോട്ടലില്‍ സെപ്റ്റംബര്‍ 23ന് നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനാണ് ജില്ല നേരിട്ട പ്രകൃതിക്ഷോഭത്തെക്കുറിച്ച് വിവരിച്ചത്.
299 വീടുകള്‍ പൂര്‍ണമായും 2566 വീടുകള്‍ ഭാഗീകമായും തകര്‍ന്നതായി ഇതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 14738 കര്‍ഷകരെ പ്രളയം നേരിട്ടു ബാധിച്ചു. 2162.2 ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചു. 27.3 കോടി രൂപയുടെ നാശനഷ്ടമാണ് കാര്‍ഷിക മേഖലയിലുണ്ടായത്.
മത്സ്യമേഖലയില്‍ കൃഷി നാശവും അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ കേടുപാടുകളും ഉള്‍പ്പെടെ 5.85 കോടി രൂപയുടെ നഷ്ടമുണ്ടായതായി ജില്ലാ കളക്ടര്‍ വിശദമാക്കി. മൃഗസംരക്ഷണ മേഖലയില്‍ 2.67 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കന്നുകാലികള്‍, പശുത്തൊഴുത്തുകള്‍, പൗള്‍ട്രി ഫാമുകള്‍, തീറ്റപ്പുല്‍കൃഷി, വൈക്കോല്‍ തുടങ്ങിവയെല്ലാം ഇതിന്റെ പരിധിയില്‍വരും.
ജില്ലയില്‍ 340 കിലോമീറ്റര്‍ റോഡിനും 48 പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി -1.71 കോടി രൂപ, ജലസേചനം-ജലവിഭവം -ല്‍ 25. 47 കോടി രൂപ, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്-24.9 കോടി രൂപ എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ നാശനഷ്ടത്തിന്റെ കണക്ക്.
പ്രളയബാധിത മേഖലകളില്‍നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും മാധ്യമ വാര്‍ത്തകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അവതരണമാണ് ജില്ലാ കളക്ടര്‍ കേന്ദ്ര സംഘത്തിനു മുമ്പാകെ നടത്തിയത്.
സംഘത്തലവനായ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉപദേശകന്‍ അഷു മാത്തൂരും അംഗങ്ങളായ ജലവിഭവ വകുപ്പ് കമ്മീഷണര്‍ ടി.എസ് മെഹ്‌റ, കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ സാംഗി എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുമായി ആശയവിനിമയം നടത്തി.
സബ് കളക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം ബി. ശശികുമാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.