695 പട്ടയങ്ങളും 108 വനാവകാശ രേഖകളും വിതരണം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ നടക്കുന്ന രണ്ടാംഘട്ട പട്ടയമേളയുടെ ഉദ്ഘാടനം ജൂണ്‍ 12 ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. രാവിലെ 10 ന് കല്‍പ്പറ്റ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പട്ടയമേളയോടൊപ്പം സബ് കളക്ടറുടെ പുതിയ ക്യാമ്പ് ഓഫീസ്, കളക്ടറേറ്റിലെ ഐ.പി ബേസ്ഡ് ഇന്റര്‍കോം, ലാന്‍ നെറ്റ്‌വര്‍ക്ക് നവീകരണം, അഡ്വ. സി. സിദ്ദീഖ് എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് വില്ലേജ് ഓഫീസുകളില്‍ കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍ എന്നിവ അനുവദിച്ചതിന്റെയും കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലെ പുതിയ ഹൈബ്രിഡ് വീഡിയോ കോണ്‍ഫറന്‍സിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടന പ്രഖ്യാപനവും മന്ത്രി നിര്‍വഹിക്കും. കമ്പ്യൂട്ടര്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിക്കും. എം.എല്‍.എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

695 പട്ടയങ്ങളും 108 വനാവകാശ രേഖകളും അടക്കം 803 പേര്‍ക്കാണ് രണ്ടാംഘട്ട പട്ടയമേളയില്‍ രേഖകള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനത്തില്‍ ജില്ലയില്‍ 412 പട്ടയങ്ങളും രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായി 1566 പട്ടയങ്ങളും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാം നൂറ് ദിന പരിപാടിയുടെ ഭാഗമായി മാനന്തവാടിയില്‍ നടന്ന ഒന്നാം ഘട്ട പട്ടയമേളയില്‍ 1203 പട്ടയങ്ങളുമടക്കം 3181 പട്ടയങ്ങള്‍ ഇതിനോടകം വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.