ഇടുക്കി മെഡിക്കൽ കോളേജിൽ നടന്നു വരുന്ന നവീകരണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചു. കളക്ടറുടെ ചേമ്പറിൽ ചേർന്ന ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ആശുപത്രിയിലെ സൗകര്യങ്ങൾ സജ്ജീകരിക്കണം. ഇതിന്റെ ഭാഗമായി ഒ പി വിഭാഗത്തോടനുബന്ധിച്ച് തന്നെ ലാബ് പ്രവൃത്തിക്കണം.

ഡോക്ടറുടെ നിർദേശാനുസരണം ലാബിൽ ടെസ്റ്റ് ചെയ്യാൻ പോകുന്ന രോഗി തിരികെ എത്തുമ്പോൾ ഒ പി സമയം കഴിയും. ഈ സാഹചര്യം ഒഴിവാക്കണം. ഇതിനായി അടിയന്തരമായി മുകളിലത്തെ നില എയർ കണ്ടീഷൻ ചെയ്യുന്ന പ്രവൃത്തി പൂർത്തിയാക്കണം. മെഡിക്കൽ കോളേജിന്റെ വികസനത്തിന് ആവശ്യമുള്ള തുക അനുവദിച്ചു കഴിഞ്ഞു. അതിനാൽ കരാർ ഏറ്റെടുത്തിരിക്കുന്ന ഏജൻസികൾ പ്രവർത്തനങ്ങൾ ഊര്ജിതമാക്കണം. ജനങ്ങളുടെ ആരോഗ്യ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
എം എം മണി എംഎൽഎ, ജില്ലാ കളക്ടർ ഷീബാ ജോർജ് , ആസൂത്രണസമിതി ഉപാധ്യക്ഷൻ സിവി വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ് , കിറ്റ് കോ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു