സംസ്ഥാനത്ത് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതി കൊണ്ടുവരണമെന്നും മണ്ണിന്റെ സ്വഭാവം, പ്രത്യേകത, കാലാവസ്ഥ തുടങ്ങിയ പശ്ചാത്തലം അടിസ്ഥാനമാക്കി സങ്കരയിനം വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷിരീതി നടപ്പിലാക്കിയാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാകുമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.

സര്‍ക്കാരിന്റെ മൂന്നാം നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി കൃഷിവകുമായി ബന്ധപ്പെട്ട് അത്യുല്പാദനശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ വിതരണത്തിന്റെയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് സജ്ജീകരിച്ച വിത്ത് പരിശോധന ലാബിന്റെയും ഉദ്ഘാടനം ആലത്തൂര്‍ വി.എഫ്.പി.സി.കെയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.തെരഞ്ഞെടുത്ത 150 ലധികം കര്‍ഷകര്‍ക്ക് വി.എഫ്.പി.സി.കെയിലൂടെ ഉത്പാദിപ്പിച്ച സങ്കരയിനം വിത്തുകള്‍ നല്‍കി അതില്‍ നിന്ന് കൂടുതല്‍ വിത്തുല്‍പാദനം നടത്തുകയാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയ്ക്കും വിത്തുകള്‍ വിതരണം ചെയ്യാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി ഉല്‍പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഹൈബ്രിഡ് പച്ചക്കറി വിത്തുല്‍പാദനം വി.എഫ്.പി.സി.കെ നടപ്പിലാക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട് സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാലക്കാട് ഡി.പി.ആര്‍ ക്ലിനിക്ക് ഓഗസ്റ്റ് മാസത്തോടെ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ നിലയില്‍ കേരളത്തിന് അകത്തും പുറത്തുമുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി ജില്ലയില്‍ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഹെല്‍പ് ഡസ്‌ക് തുറന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.

സാങ്കേതിക രീതിയിലൂടെ കൃഷി മാറ്റിയെടുക്കണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പ്രിസിഷന്‍ ഫാമിങ് പോലുള്ള സങ്കേതിക രീതിയിലൂടെ സംസ്ഥാനത്തെ കൃഷി സമ്പ്രദായം മാറ്റിയെടുക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ആലത്തൂര്‍ വി.എഫ്.പി.സി.കെയില്‍ അത്യുല്പാദനശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ വിതരണത്തിന്റെയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് സജ്ജീകരിച്ച വിത്ത് പരിശോധന ലാബിന്റെയും ഉദ്ഘാടനത്തിന് അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ സേവിക്കുന്നവര്‍ എന്ന നിലയില്‍ കൃഷിയും കൃഷിക്കാരും സംരക്ഷിക്കപ്പെടേണ്ടതുണ്ടന്നും മന്ത്രി പറഞ്ഞു.

തക്കാളി, മുളക്, വഴുതിന, വെണ്ട, തണ്ണിമത്തന്‍ എന്നിവയുടെ സങ്കരയിനം വിത്തുകള്‍ കര്‍ഷകര്‍ക്ക് മന്ത്രിമാര്‍ വിതരണം ചെയ്തു. വെജിറ്റബിള്‍ സയന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. ടി പ്രദീപ്കുമാര്‍ ഹൈബ്രിഡ് വിത്ത് ഉത്പാദന രൂപരേഖ അവതരിപ്പിച്ചു. തുടര്‍ന്ന് മുതിര്‍ന്ന വിത്ത് വില്‍പാദക കര്‍ഷകരായ വി. കൃഷ്ണന്‍ കൊല്ലങ്കോട്, വി.ആര്‍ കൃഷ്ണസ്വാമി കൊഴിഞ്ഞാമ്പാറ എന്നിവരെ ആദരിച്ചു.

ആലത്തൂര്‍ വി.എഫ്.പി.സി.കെ വിത്ത് സംസ്‌കരണ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, ജില്ലാ പഞ്ചായത്ത് അംഗം പി.എം അലി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍. കുമാരി, വി.എഫ്.പി.സി.കെ ഡയറക്ടര്‍ ബോര്‍ഡ് അംഗം വില്യം അന്തോണിസ്വാമി, ഗ്രാമപഞ്ചായത്തംഗം രമ രാജശേഖരന്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.ഡി മീന, വി.എഫ്.പി.സി.കെ പ്രോജക്ട് ഡയറക്ടര്‍ സാജന്‍ ആന്‍ഡ്രൂസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍,കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.