ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ മികച്ച രീതിയിൽ മാലിന്യമുക്ത പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ഗ്രാമപഞ്ചായത്തിന് ഒരു ലക്ഷം രൂപയും ട്രോഫിയും നൽകുമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും മാലിന്യമുക്ത ബോധവൽക്കരണ പരിപാടികൾ നടത്തണമെന്നും മന്ത്രി വി.എൻ. വാസവൻ ചൂണ്ടിക്കാട്ടി.

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ മാലിന്യമുക്ത നവകേരളം കാമ്പയിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നിയന്ത്രണത്തിൽ വാർഡ് തലത്തിൽ ഏറ്റുമാനൂരിനെ മാലിന്യമുക്ത മണ്ഡലമായി മാറ്റിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണസമിതി അധ്യക്ഷയുമായ കെ.വി. ബിന്ദു യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അജയൻ കെ. മേനോൻ, വി.കെ. പ്രദീപ്, അഞ്ജു മനോജ്, ധന്യ സാബു, സ്ഥിരംസമിതി അധ്യക്ഷൻ ജെയിംസ് തോമസ്, ഏറ്റുമാനൂർ നഗരസഭാംഗം ഇ.എസ്. ബിജു, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ബിനു ജോൺ, ദാരിദ്രലഘൂകരണ വിഭാഗം ജില്ലാ പ്രോജക്ട് ഡയറക്ടറും ഏറ്റുമാനൂർ നിയോജകമണ്ഡലം മോണിറ്ററിംഗ് സമിതി കൺവീനറുമായ പി.എസ് ഷിനോ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ വർഗീസ്, മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിൻ കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ എന്നിവർ പങ്കെടുത്തു.