പദയാത്രികരെ ഊർജോത്പാദകരാക്കുന്ന സാങ്കേതികവിദ്യയുമായി നെയ്യാറ്റിൻകര ആസ്ഥാനമായ സ്റ്റാർട്ടപ്പ്. ഇവരുടെ നേതൃത്വത്തിൽ വേളി ടൂറിസ്റ്റ് വില്ലേജിലെ വഴിവിളക്കുകൾ തെളിയിക്കുന്നതിനു സ്ഥാപിച്ച യന്ത്രം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുജനങ്ങൾക്കു സമർപ്പിച്ചു. കെ-ഡിസ്‌കിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇക്വിലിബ്രിയം ഗ്രീൻ എനർജി എന്ന സ്റ്റാർട്ടപ്പാണു പദ്ധതിക്കു പിന്നിൽ.

മനുഷ്യ ഊർജ്ജം പാഴാക്കാതെ വിനിയോഗിക്കുക എന്ന ചിന്തയാണു പദ്ധതിയുടെ പിറവിക്കു പിന്നിലുള്ളത്. പദയാത്രികർ കയറ്റിറക്കത്തിലൂടെ നടക്കുമ്പോൾ അവരുടെ സ്ഥിതികോർജ്ജത്തിലുണ്ടാകുന്ന വ്യതിയാനത്തെ വൈദ്യുതിയാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഇവർ വികസിപ്പിച്ചെടുത്തത്. ‘ഫൂട്ട് ഫാൾ എനർജി ജനറേറ്റർ’ എന്നു പേരിട്ടിരിക്കുന്ന ഈ രീതിയിലുള്ള ആദ്യ യന്ത്രത്തിന് കെ-ഡിസ്ക് സാമ്പത്തിക സഹായവും നൽകി. ജനസാന്ദ്രതയേറിയ ഇടങ്ങളിൽ വഴിവിളക്കുകളും മറ്റും പ്രവർത്തിപ്പിക്കുവാൻ ഉതകുന്ന രീതിയിലാണു ഫൂട്ട് ഫാൾ എനർജി ജനറേറ്ററിന്റെ രൂപകല്പന.

പിസോ സെൻസറുകളാണ് സാധാരണ ഇത്തരം ഉപകരണങ്ങൾക്ക് പലപ്പോഴും അടിസ്ഥാനം. ഇതിനു പകരം ഇലക്ട്രോമെക്കാനിക്കൽ സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. വിദ്യാർഥികൾക്ക് വൈദ്യുതി ജനറേഷൻ സങ്കേതങ്ങളെ സംബന്ധിച്ച് പ്രാഥമിക തത്വങ്ങൾ മനസിലാക്കാനാകും വിധമാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. നെയ്യാറ്റിൻകര സ്വദേശിയും ഇക്വിലിബ്രിയം ഗ്രീൻ എൻർജിയുടെ ഡയറക്ടറുമായ റെജിമോന്റേതാണ് ആശയം. മുൻ അധ്യാപകനും ഇപ്പോൾ ഗ്രീൻ എനർജിയുടെ കൺസൾട്ടന്റുമായ ഇടുക്കി അടിമാലി സ്വദേശി അഖിൽ ചന്ദ്രനാണ് മാർഗനിർദേശി. ഉദ്ഘാടന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.