പുതിയ കാലത്ത് വായനയുടെ പ്രാധാന്യം പുതു തലമുറയിലെത്തിക്കുന്നതിനായി സ്‌കൂൾ പാഠ്യപദ്ധതിയിലെ നിരന്തര മൂല്യനിർണയത്തിൽ വായനയും എഴുത്തും ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ഉദയ പാലസിൽ നടന്ന ചടങ്ങിൽ ദേശീയ വായനദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായനയെ ജനകീയമാക്കിയ പി.എൻ. പണിക്കരുടെ ഓർമയ്ക്കാണ് വായനാദിനം ആചരിക്കുന്നത്. ആധുനിക ലോകത്ത് ഡിജിറ്റൽ വായനയിലേക്ക് മാറുന്ന സാഹചര്യമുണ്ട്. അക്കാദമിക വിഷയങ്ങൾക്കൊപ്പം വായന വിദ്യാർത്ഥികളിൽ വളർത്തണമെന്നതാണ് സർക്കാർ നയം. വിമർശന ചിന്തയും പ്രശ്‌ന പരിഹാര ശേഷിയും സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വളർത്തുന്നതിന് എഴുത്തും വായനയും സഹായിക്കും. സ്വയം ചിന്തിച്ച് യുക്തമായ  തീരുമാനമെടുക്കാൻ നല്ല പുസ്തകങ്ങൾ വിദ്യാർഥികളെ സഹായിക്കും. 10 കോടി രൂപയുടെ പുസ്തകങ്ങളാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് ഗവൺമെന്റ് വിതരണം ചെയ്യുന്നത്. എല്ലാ വിദ്യാലയങ്ങളിലും ലൈബ്രറികൾ ഉണ്ടാകണം. ലൈബ്രേറിയൻമാരില്ലാത്തിടത്ത് അധ്യാപകർ ആ ചുമതല നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.

ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം വായന നൽകുന്ന കരുത്തും നേടിയെടുക്കാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ-സിവിൽ മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. സമ്പൂർണ സാക്ഷരതയ്ക്കായി നിസ്തുല സംഭാവനകൾ നൽകിയ മഹാനാണ് പി. എൻ. പണിക്കരെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. വായനയിലൂടെ നേടുന്ന അറിവിനെ യുക്തി സഹമായി വിലയിരുത്താൻ വിദ്യാർഥികൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

പി.എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, എം വിജയകുമാർ, ഒ രാജഗോപാൽ, ടി.കെ.എ. നായർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ്, മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു, ഐ പി ആർ ഡി അഡീഷണൽ ഡയറക്ടർ കെ. അബ്ദുൾ റഷീദ്, സ്റ്റേറ്റ് നാഷണൽ സർവീസ് സ്‌കീം ഓഫീസർ അൻസർ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ എന്നിവർ പങ്കെടുത്തു.