സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന യന്ത്രവത്കൃത ട്രോൾ ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും ട്രോളിങ് നിരോധന കാലയളവിൽ ഭൗതിക പരിശോധന നടത്തി ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന യാനങ്ങളുടെ എണ്ണം റിപ്പോർട്ട് ചെയ്യണമെന്നു ഫിഷറീസ് ഡയറക്ടർ വകുപ്പിന്റെ ജില്ലാ ഓഫിസർമാർക്കു നിർദേശം നൽകി.

‘റിയൽ ക്രാഫ്റ്റ്’ സോഫ്റ്റ്‌വെയർ വഴിയാണു മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷനും ലൈസൻസും അനുവദിക്കുന്നത്. അപകടത്തിൽപ്പെട്ടും കാലപ്പഴക്കം വന്നും പ്രവർത്തിക്കാത്തതുമായ യാനങ്ങൾ, മറ്റു സംസ്ഥാനങ്ങളിലേക്കു വിറ്റുപോയ യാനങ്ങൾ തുടങ്ങിയവ റിയൽ ക്രാഫ്റ്റ് സോഫ്റ്റ്വെയറിന്റെ ഫ്ളീറ്റിൽനിന്ന് യഥാസമയം ഒഴിവാക്കാത്തതിനാൽ യഥാർഥത്തിലുള്ളതിനേക്കാൾ കൂടുതൽ എണ്ണമാണു സോഫ്റ്റ്വെയറിൽ കാണിക്കുന്നത്. ഇതു പദ്ധതി നിർവഹണത്തിനു തടസമാകുന്നുണ്ട്. സംസ്ഥാനത്ത് തീരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഇതു മുൻനിർത്തിയാണു കൃത്യമായ പരിശോധന നടത്തി എണ്ണം കണക്കാക്കാൻ ഉദ്യോഗസ്ഥർക്കു ഡയറക്ടർ നിർദേശം നൽകിയത്.

ഇത്തരത്തിൽ ഭൗതിക പരിശോധന നടത്തി മാത്രമേ യന്ത്രവൽകൃത ട്രോൾ ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും ട്രോളിങ് നിരോധനത്തിനു ശേഷം കടലിൽ ഇറക്കാവൂ. എല്ലാ ബോട്ട് ഉടമകളും പരിശോധനയുമായി സഹകരിക്കണമെന്നും ഡയറക്ടർ അഭ്യർഥിച്ചു.