വിവിധ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതി വഴി വയനാട് ജില്ലയില്‍ പ്രത്യേക വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമെ ആവശ്യമുള്ള മേഖലകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ സാമൂഹിക പ്രതിബദ്ധത പദ്ധതികള്‍ വഴിയും എത്തിക്കുക എന്നതാണ് ലക്ഷ്യം.

മതിയായ പ്രോജക്ടുകള്‍ തയ്യാറാക്കാത്തതിനാല്‍ പലപ്പോഴും ജില്ലയ്ക്ക് ലഭ്യമാകേണ്ടിയിരുന്ന പല സി.എസ്.ആര്‍ ഫണ്ടുകളും ഇതിന് മുമ്പ് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ന്യൂനതകള്‍ പരിഹരിച്ച് സന്നദ്ധരായ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സാമൂഹിക പ്രതിബദ്ധതാ സഹായങ്ങളും ജില്ലയിലെത്തിക്കാനുള്ള ശ്രമമാണിത്.

ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതികള്‍ അവലോകനം ചെയ്തു. ആദിവാസി മേഖല, കാര്‍ഷിക, ആരോഗ്യ മേഖല എന്നിവയ്ക്കെല്ലാം പ്രയോജനപ്പെടുന്ന ഏറ്റവും പ്രാധാന്യമുള്ള പദ്ധതിയാണ് ഫണ്ട് ലഭ്യതയ്ക്കായി ജില്ലയില്‍ നിന്നും സമര്‍പ്പിക്കുക. ഇതിനായി സാമൂഹിക പ്രതിബദ്ധതാ സന്നദ്ധരായ വിവിധ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കും.

24 വകുപ്പുകള്‍ അവരവരുടെ പ്രോജക്ടുകള്‍ അവതരിപ്പിച്ചു. ഇതുസംബന്ധിച്ച ചെലവുകള്‍, ലക്ഷ്യങ്ങള്‍, ഗുണഭോക്താക്കള്‍, ജില്ലയ്ക്കുണ്ടാകുന്ന നേട്ടങ്ങള്‍ എന്നിവ വിശദീകരിച്ചു. പ്രാഥമിക അവലോകന യോഗത്തില്‍ 88 പ്രോജക്ടുകളാണ് ചര്‍ച്ച ചെയ്തതത്. കാര്‍ഷിക കര്‍ഷക ക്ഷേമവകുപ്പ്, ഡയറ്റ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, വനം വകുപ്പ് പട്ടികവര്‍ഗ്ഗ വികസനവകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ശുചിത്വമമിഷന്‍ തുടങ്ങി വിവിധ വകുപ്പുകള്‍ വിശദമായി തയ്യാറാക്കിയ പ്രോജക്ടുകള്‍ യോഗത്തില്‍ വിശദീകരിച്ചു.

പ്രോജക്ടുകള്‍ സമര്‍പ്പിക്കാത്ത വകുപ്പുകള്‍ ഉടന്‍ പദ്ധതി രൂപരേഖ എസ്റ്റിമേറ്റ് തുക കണക്കാക്കി സമര്‍പ്പിക്കണം. ലഭിച്ച പ്രോജക്ടുകളില്‍ നിന്നും പ്രധാനപ്പെട്ടവ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും. ഈ പ്രോജക്ടുകളാണ് വിവിധ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും മുന്നില്‍ അവതരിപ്പിക്കുക.

ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍. മണിലാല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.