ഭരണസിരാകേന്ദ്രങ്ങളിൽ ഇരിക്കുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി മുന്നിൽ വരുന്ന സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാർ സിവിൽ സർവീസിന് നൽകേണ്ട പ്രധാന സംഭാവനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരിശീലന പൂർത്തീകരണ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പേരിനൊപ്പം കെ. എ. എസ് എന്ന സ്ഥാനവും നിങ്ങൾക്കുണ്ടാവും. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. നാടിന്റെ സിവിൽ സർവീസിന് കെ. എ. എസ് വലിയ മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

104 പേർ ചരിത്ര നിയോഗത്തിന്റെ ആദ്യ വക്താക്കളായി മാറിയിരിക്കുന്നു. ഐ. എ. എസുകാർ പലരും സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരായിരിക്കും. അവർക്ക് പലപ്പോഴും നാട്ടിലേക്ക് പോകണം എന്ന് തോന്നുന്നത് സ്വാഭാവികം. കഴിവിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാരിന് ഇവിടെ വേണം എന്ന് തോന്നുന്ന ഐ. എ. എസ് ഉദ്യോഗസ്ഥർക്കും പോകാൻ അനുമതി നൽകേണ്ടി വരും. എന്നാൽ കെ. എ. എസിന്റെ കാര്യത്തിൽ ഈ വിഷമസ്ഥിതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ. എ. എസ് സ്മരണിക മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കെ. എ. എസ് ഉദ്യോഗസ്ഥരായ അബ്ദുൾ സലാം എം, അഭിജിത്ത് എസ്, ആദിൽ മുഹമ്മദ്, അജിത് ജോൺ, അജിത എന്നിവർക്ക് മുഖ്യമന്ത്രി സർട്ടിഫിക്കറ്റുകൾ കൈമാറി. മറ്റുള്ളവർക്ക് മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവർ സർട്ടിഫിക്കറ്റുകൾ നൽകി.

റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. കേരളത്തിൽ നടും എന്നു പറഞ്ഞ എല്ലാ ചെടികളും നട്ട് മരമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിയമം പാലിക്കുമ്പോൾ തന്നെ അത് എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നത് പ്രധാനമാണ്. നിയമം വ്യാഖ്യാനിക്കുമ്പോൾ സാധാരണക്കാരന്റെ ജീവിത പ്രയാസത്തെ എങ്ങനെ മാറ്റാൻ കഴിയും എന്ന് ചിന്തിക്കണം. ഓരോ ഫയലിൽ ഒപ്പു വയ്ക്കുമ്പോഴും സാധാരണക്കാരന്റെ ജീവിതത്തിൽ എത്ര വേഗത്തിൽ മാറ്റം വരുത്താൻ കഴിയും എന്ന ചിന്ത മനസിൽ ഉണ്ടാകണം. താൻ അഴിമതി നടത്തില്ലെന്നല്ല, സർക്കാർ സർവീസിൽ ചുറ്റുമുള്ള ഒരാളെയും അിമതിക്ക് സമ്മതിക്കില്ലെന്നായിരിക്കണം പ്രതിജ്ഞയെന്ന് മന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, കെ. ആർ. ജ്യോതിലാൽ, ശാരദാ മുരളീധരൻ, ഐ. എം. ജി ഡയറക്ടർ കെ. ജയകുമാർ എന്നിവർ സംബന്ധിച്ചു.