കരുതലും കൈത്താങ്ങും അദാലത്തിൽ തുടർ നടപടികൾക്കായി മാറ്റിവച്ച അപേക്ഷകളിലും ലഭിച്ച പുതിയ അപേക്ഷകളിലും പരാതിക്കാരൻ എത്താത്തതിനെ തുടർന്ന് പരിഗണിക്കാത്ത അപേക്ഷകളിലും ദ്രുതഗതിയിൽ നടപടികൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കരുതലും കൈത്താങ്ങും അദാലത്തിൽ ലഭിച്ച പരാതികളുടെ തുടർ നടപടികൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. അദാലത്തിൽ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിനു മുൻഗണന നൽകണം. ജൂലൈ 13ന് മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിന് മുന്നോടിയായി വിവിധ താലൂക്കുതല അദാലത്തുകളിലായി ലഭിച്ച എല്ലാ പരാതികൾക്കും പരിഹാരം കാണണം. പരാതികളിൽ മന്ത്രിമാർ നിർദേശിച്ച നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പുവരുത്തണമെന്നും കളക്ടർ പറഞ്ഞു.

സെപ്റ്റംബർ 11ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന മേഖലാ അവലോകനം യോഗത്തിന് മുന്നോടിയായി ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ, ഡെപ്യൂട്ടി കളക്ടർമാരായ വി.ഇ അബ്ബാസ്, ഉഷാ ബിന്ദു മോൾ, തഹസിൽദാർമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.