വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണത്തിലൂടെയും നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും വൈദ്യുതിവഴി ഉണ്ടാകുന്ന അപകടങ്ങളില്‍ ഗണ്യമായ കുറവ് സംസ്ഥാനത്തുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് വൈദ്യുതി സുരക്ഷാ വാരാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങളില്ലാതാകുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുള്‍പ്പെടെ അപകടത്തില്‍പെട്ടു മരണമടഞ്ഞ വേദനയുളള അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. കമ്പിവേലികള്‍ കവചിത കണ്ടക്ടറുകളാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വൈദ്യുത കമ്പികള്‍ കവചിതമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും പതിനായിരം കോടി രൂപ ഇതിന് ചെലവ് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ തലത്തില്‍ വൈദ്യുതി സുരക്ഷയെ സംബന്ധിച്ചു നടത്തിയ ഉപന്യാസ മത്സരത്തിലേയും ചിത്രരചന മത്സരത്തിലേയും സംസ്ഥാനതല വിജയികള്‍ക്കുള്ള സമ്മാന വിതരണവും മുന്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.സി. അനില്‍കുമാര്‍ എഴുതിയ ”വൈദ്യുതി സുരക്ഷയും ഉപയോഗവും’ എന്ന പുസ്തക ത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

സുരക്ഷാ ഓഡിറ്റിംഗ് റിപ്പോര്‍ട്ട് പ്രകാശനം അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതി ലാല്‍ നിര്‍വഹിച്ചു

ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടര്‍ വിനോദ് ജി സ്വാഗതമാശംസിച്ചു. അനെര്‍ട്ട് സി ഇ ഒ നരേന്ദ്രനാഥ് വെലൂരി, ഇ എം സി ഡയറക്ടര്‍ ആര്‍ ഹരികുമാര്‍ , ഫാക്ടറീസ്, ബോയ്ലേഴ്സ് വകുപ്പ് ഡയറക്ടര്‍ പി പ്രമോദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസസ് വകുപ്പ്, ടെക്നിക്കല്‍ ഡയറക്ടര്‍ എം നൗഷാദ്, ഡപ്യൂട്ടി ഡയറക്ടര്‍ രഞ്ജന്‍ ശര്‍മ എന്നിവര്‍ സംബന്ധിച്ചു. പി സുരേന്ദ്ര നന്ദി അറിയിച്ചു.