* സഹകരണ നിക്ഷേപ ഗ്യാരന്റി പത്രം സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്തു
സഹകരണമേഖലയെ സമ്പൂർണമായി അഴിമതിരഹിതമാക്കുകയും ഇടപാടുകാർക്ക് കൂടുതൽ വിശ്വാസ്യതയോടെ സഹകരണ സ്ഥാപനങ്ങളെ സമീപിക്കാവുന്ന സാഹചര്യമൊരുക്കുകയും ചെയ്യാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഹകരണ സ്ഥാപനങ്ങളിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്റി ഉറപ്പാക്കുന്നതിന് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് നടപ്പിലാക്കുന്ന നിക്ഷേപ ഗ്യാരന്റി പത്രം സംസ്ഥാനതല വിതരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ മറ്റ് ബാങ്കിംഗ് സ്ഥാപനങ്ങളിലെ അവസ്ഥയുമായി താരതമ്യം ചെയ്്തുനോക്കിയാൽ സഹകരണ ബാങ്കുകളിൽ അഴിമതി കുറവാണ്. വലിയതോതിൽ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽനിന്ന് വൻ നിക്ഷേപങ്ങൾ സ്വീകരിച്ച് മുങ്ങുന്ന ധാരാളം സാമ്പത്തിക സ്ഥാപനങ്ങളുണ്ട് രാജ്യത്തുടനീളം. അത്തരം ചതികളിൽ വീഴാതിരിക്കാൻ നിക്ഷേപ ഗ്യാരന്റിയുള്ള സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താൻ ജനങ്ങൾ ശ്രദ്ധിക്കണം.
സഹകരണ ബാങ്കുകൾ സമാഹരിക്കുന്ന പണം നാടിന്റെ വികസനത്തിനുവേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. സഹകരണ നിക്ഷേപ ഗ്യാരന്റി സ്കീമിൽ പങ്കാളിത്തമുള്ള സഹകരണ സംഘങ്ങളിൽ മാത്രം പണം നിക്ഷേപിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും നിക്ഷേപകന് പരമാവധി ഒന്നരലക്ഷം രൂപവരെ ഗ്യാരന്റി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
നിക്ഷേപ ഗ്യാരന്റി പത്ര വിതരണത്തിന്റെ ഉദ്ഘാടനം വി. ജോയ് എം.എൽ.എ. നിർവഹിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സ്, സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, സഹകരണ ഓഡിറ്റ് ഡയറക്ടർ വി. സനൽകുമാർ, സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് ഡയറക്ടർമാരായ എം.എസ്.ശ്രീവത്സൻ, കെ. അനിൽകുമാർ, കെ. മധുസൂദനൻ, പി.ഉണ്ണികൃഷ്ണപിള്ള, കെ.കെ. ഏലിയാസ്, കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ പി.ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ് സ്വാഗതവും സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് സെക്രട്ടറി ഡി.കെ. പ്രീത നന്ദിയും പറഞ്ഞു.