പട്ടയം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി റാന്നി നിയോജക മണ്ഡലത്തില്‍ വനം വകുപ്പുമായുള്ളപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് റവന്യൂ കമ്മീഷണര്‍, ജില്ലാ കളക്ടര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം ചേരുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പട്ടയമിഷന്റെ ഭാഗമായ റാന്നി നിയോജക മണ്ഡലതല പട്ടയ അസംബ്ലിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

അതത് മേഖലയിലെ വനം വകുപ്പുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തും. പഞ്ചായത്ത് തലത്തില്‍ അതത് പ്രദേശത്തെ പട്ടയ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് റവന്യൂ വകുപ്പും പഞ്ചായത്തും ജനപ്രതിനിധികളും ചര്‍ച്ചകള്‍ നടത്തണം. പട്ടയ പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കി പരിഹാര മാര്‍ഗം തയാറാക്കണം.  നിയമപരമായ സങ്കീര്‍ണത ഇല്ലാത്ത പട്ടയങ്ങള്‍ പട്ടയ മിഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും വളരെ വേഗം വിതരണം ചെയ്യാന്‍ സാധിക്കുന്നവയിലെ കാലതാമസം പരിഹരിക്കുന്നതിനുമാണ് യോഗം ചേര്‍ന്നതെന്നും എംഎല്‍എ പറഞ്ഞു.

ഒരോ പഞ്ചായത്തിലെയും പട്ടയം സംബന്ധിച്ച വിഷയങ്ങളും പട്ടയവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികളെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.

സംസ്ഥാന അടിസ്ഥാനത്തില്‍ രൂപീകരിച്ച പട്ടയ മിഷന്റെ ഭാഗമായാണ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുക്കുന്ന പട്ടയ അസംബ്ലി സംഘടിപ്പിക്കുന്നത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, റാന്നി തഹസില്‍ദാര്‍ എം.സി. അജികുമാര്‍, മല്ലപ്പള്ളി തഹസില്‍ദാര്‍ പി.ഡി. മനോഹരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത്, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.