നെയ്യാറ്റിൻകര കുളത്തൂർ വില്ലേജിൽ പൊഴിയൂർ തെക്കേ കൊല്ലംകോട് കോളനി ഭാഗത്ത് രാജീവ് ഗാന്ധി അക്വാസെന്ററിന് മുൻവശത്തായി കടലാക്രമണത്തെ തുടർന്ന് തകർന്ന റോഡ് അടിയന്തരമായി താത്കാലികമായി പുനർനിർമിക്കണമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ്. തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന തീരദേശ റോഡിന്റെ അതിര് ജിയോബാഗ് അടുക്കി സംരക്ഷിക്കണമെന്നും തകർന്ന ഭാഗം മണ്ണ് നിറച്ച് താത്കാലികമായി ഗതാഗതയോഗ്യമാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പൊതുമരാമത്ത് വകുപ്പും വൻകിട ജലസേചന വിഭാഗവും സംയുക്തമായി സ്ഥലപരിശോധന നടത്തണമെന്നും ജൂലൈ 22ന് മുൻപായി താത്കാലിക റോഡ് നിർമിക്കണമെന്നും ഉത്തരവിൽ പറയുന്നു. ശക്തമായ കടലാക്രമണത്തെ തുടർന്ന് റോഡിൽ ഗർത്തം രൂപപ്പെട്ടിരുന്നു. തകർന്ന റോഡ് കാൽനട-ഇരു ചക്രവാഹന യാത്രക്കാരുടെ ജീവന് ഭീഷണിയാണെന്ന നെയ്യാറ്റിൻകര തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.