മാലിന്യ പരിപാലനം: വിദ്യാര്‍ത്ഥികളില്‍നിന്നുംനിര്‍ദേശങ്ങള്‍ കേട്ടറിഞ്ഞ് ജില്ലാ കലക്ടര്‍

മാലിന്യ നിര്‍മാര്‍ജന യജ്ഞത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് വലിയ പങ്കുണ്ടെന്നും സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തികൊണ്ട് ഈ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് നഗരസഭയും കെ.എസ്.ഡബ്ല്യൂ.എം.പി ജില്ലാ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പഠനക്യാമ്പില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ പ്രാധാന്യത്തെ കുറിച്ചും നഗരസഭ ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും ജില്ലാ കലക്ടര്‍ പ്രതിപാദിച്ചു. മാലിന്യം കൈകാര്യം ചെയ്യുക എന്നത് കാലിക പ്രാധാന്യമുള്ള വിഷയമായതിനാല്‍ ചുരുങ്ങിയ കാലയളവില്‍ ഇതേക്കുറിച്ച് പഠിച്ച് ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ വിദ്യാര്‍ത്ഥികള്‍ കാണിച്ച ആര്‍ജവം അഭിനന്ദനാര്‍ഹമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

പങ്കാളിത്ത പഠന ക്യാമ്പിലൂടെ നഗര ചേരി പ്രദേശങ്ങള്‍ക്കായി മാതൃക ഖരമാലിന്യ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയായിരുന്നു പഠന ക്യാമ്പിന്റെ ലക്ഷ്യം. പാലക്കാട് നഗരസഭ വാര്‍ഡ് മൂന്നിലെ സുന്ദരം കോളനി, മധുരവീരന്‍ കോളനി, കുമാരസ്വാമി കോളനി, കുഞ്ഞന്‍ബാവ കോളനി, കുന്നുംപുറം തുടങ്ങിയവിടങ്ങളില്‍ സര്‍വേ, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍, നിരീക്ഷണം, ട്രാന്‍സക്ട് വാക്, റിസോഴ്‌സ് മാപ്പിങ് തുടങ്ങിയ രീതികള്‍ അവലംബിച്ചാണ് പഠനം പൂര്‍ത്തീകരിച്ചത്. വീടുകളിലെ മാലിന്യം വേര്‍തിരിക്കല്‍, സംഭരണം, ശേഖരണം, ഗതാഗതം, ഉപയോക്തൃ ഫീസ് സമാഹരണം, ജനങ്ങളുടെ അവബോധം എന്നിങ്ങനെ വിവിധ വശങ്ങളിലെ വിടവുകള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍ ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്നിവരുടെ മുന്‍പാകെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.

വിശദമായി തയ്യാറാക്കുന്ന ആക്ഷന്‍ പ്ലാന്‍ നഗരസഭക്കും ജില്ലാ ഭരണകൂടത്തിനും സമര്‍പ്പിക്കുമെന്ന് സര്‍വകലാശാല സാമൂഹ്യ പ്രവര്‍ത്തന വിഭാഗം പ്രൊഫ. ഡോ. രേഷ്മ ഭരധ്വാജ് അറിയിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സ്മിതേഷ്, കൗണ്‍സിലര്‍ വി. നടേശന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി ബാലഗോപാല്‍, കെ.എസ്.ഡബ്ല്യൂ.എം.പി പ്രതിനിധികള്‍, ജില്ലാ ശുചിത്വമിഷന്‍ പ്രതിനിധി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ഉപഹാരവും ജില്ലാ കലക്ടര്‍ വിതരണം ചെയ്തു.