കെ.എസ്.ഇ.ബിക്കു ലഭിക്കേണ്ട വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകി. 2023 മാർച്ച് 31ലെ കണക്കനുസരിച്ച് സംസ്ഥാന വൈദ്യുതി ബോർഡിന് വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് പിരിഞ്ഞു കിട്ടാനുള്ള കുടിശിക 3,260 കോടി രൂപയോളമാണ്. നിലവിൽ രണ്ടു വർഷമോ അതിൽ കൂടുതലോ വർഷങ്ങളായി കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾക്കാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിവഴി കുറഞ്ഞ പലിശ നിരക്കിൽ കുടിശ്ശിക തീർപ്പാക്കുന്നതിന് അംഗീകാരം നൽയിട്ടുള്ളത്. പദ്ധതിയുടെ കാലാവധി 2023 ജൂലൈ 20 മുതൽ ഡിസംബർ 30 വരെയാണ്.

നിലവിൽ വൈദ്യുതി കുടിശികയ്ക്ക് ബോർഡ് 18 ശതമാനം പിഴപലിശയാണ് ഈടാക്കുന്നത്. എന്നാൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ രണ്ട് വർഷം മുതൽ അഞ്ച് വർഷം വരെയുള്ള കുടിശികയ്ക്ക് ആറ് ശതമാനം പലിശയും അഞ്ച് വർഷം മുതൽ 15 വർഷം വരെയുള്ള കുടിശ്ശികയ്ക്ക് അഞ്ച് ശതമാനം പലിശയും കൂടാതെ 15 വർഷത്തിൽ കൂടുതലുള്ള കുടിശ്ശികയ്ക്ക് നാല് ശതമാനം പലിശയും പദ്ധതിയിൽ നൽകിയാൽ മതി. ഇതുവഴി കുടിശ്ശികയുള്ള ഉപഭോക്താക്കൾക്ക് കുടിശ്ശിക തുകയിൽ ഗണ്യമായ കുറവുവരും.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക് മുതലും പലിശയും തിരിച്ചടക്കുന്നതിന് 12 തവണകൾ വരെ അനുവദിക്കും.

കോടതി നടപടികളിൽ കുടുങ്ങി തടസപ്പെട്ടുകിടക്കുന്ന കുടിശ്ശികകളും പദ്ധതിയിൽ ഉൾപ്പെടുത്തി അടച്ചു തീർക്കാം.

വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന വൈദ്യുതി കുടിശ്ശികയുള്ള സ്ഥാപനങ്ങൾ അടക്കേണ്ട മിനിമം ഡിമാന്റ് ചാർജ്ജ്, പുനർനിർണയം ചെയ്ത്, മിനിമം ഡിമാന്റ് ചാർജ്ജിൽ കുറവുവരുത്തി അത് പിരിച്ചെടുക്കുന്നതിന് കേരള സംസ്ഥാന വൈദ്യുതി ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

മുൻകാലങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം തേടിയിട്ടുള്ള ഉപഭോക്താക്കളിൽ പലകാരണങ്ങളാൽ ഈ പദ്ധതി വഴി കുടിശിക തിരിച്ചടക്കാൻ കഴിയാത്തവർക്കും ഇപ്പോൾ അംഗീകാരം നൽകിയിട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി കുടിശിക പിരിച്ചെടുക്കുന്നതിൽ മികവ് കാണിക്കുന്ന സെക്ഷൻ ഓഫീസുകൾ, സബ്ഡിവിഷൻ ഓഫീസുകൾ, ഡിവിഷൻ ഓഫീസുകൾ, സർക്കിൾ ഓഫീസുകൾ തുടങ്ങിയവയിലെ ഉദ്യോഗസ്ഥർക്ക് ഉചിതമായ ഇൻസെന്റീവും, പ്രോത്സാഹനവും നൽകണമെന്നും കമ്മീഷൻ കെ.എസ്.ഇ.ബിയോടു നിർദേശിച്ചു.