ഓണത്തിന് മുമ്പായി 200 റേഷൻ കടകൾ കൂടി കേരള സ്റ്റോറുകളാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ. കേരളത്തിലെ ജനങ്ങൾക്ക് ഓണത്തിന് ന്യായവിലക്ക് തന്നെ ഉത്പന്നങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യമേർപ്പെടുത്തുമെന്നും സപ്ലൈകോ ഔട്ട്ലെറ്റുകൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ സപ്ലൈകോ മാവേലി സ്‌റ്റോർ സൂപ്പർമാർക്കറ്റായി ഉയർത്തിയതിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായിട്ടുപോലും വിപണിവിലയിൽ നിന്ന് കുറച്ചാണ് സംസ്ഥാനത്ത് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത്. കൃഷിക്കാർക്ക് നൽകാനുള്ള എല്ലാ അനുകൂല്യങ്ങളും ഓണത്തിന് മുൻപായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.

പാവപ്പെട്ട ജനങ്ങൾക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള മാതൃകാപരമായ മാറ്റത്തിനാണ് സർക്കാർ നേതൃത്വം കൊടുക്കുന്നതെന്ന് സി സി മുകുന്ദൻ എംഎൽഎ പറഞ്ഞു. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ ആദ്യ വിൽപ്പന നടത്തി. നിത്യോപയോഗ സാധനങ്ങൾ മിതമായ വിലയ്ക്ക് ലഭ്യമാക്കിയാണ് സപ്ലൈകോ മാവേലി സ്റ്റോർ സൂപ്പർമാർക്കറ്റായി പ്രവർത്തനമാരംഭിക്കുന്നത്.

ചടങ്ങിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതിരാമൻ, ജില്ലാ പഞ്ചായത്തംഗം വി എൻ സുർജിത്ത്,സപ്ലൈകോ മേഖല മാനേജർ കമറുദ്ദീൻ എസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ ടി ബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത്, സപ്ലൈകോ തൃശൂർ ഡിപ്പോ അസിസ്റ്റന്റ് മാനേജർ രവികുമാർ എസ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.