കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ്  വക്കം പുരുഷോത്തമന്റെ   നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച  വക്കം പുരുഷോത്തമൻ  സ്പീക്കർ പദവിയിലും  ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. അഭിഭാഷക വൃത്തിയിൽ നിന്ന് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ  നേതൃശേഷി പൊതുവിൽ അംഗീകരിക്കപ്പെട്ടതായിരുന്നു.

വിവിധസ്ഥാനങ്ങളിൽ ഇരിക്കെ തന്റെ ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ സ്പീക്കർ ആയിരിക്കെയും മന്ത്രി ആയിരിക്കെയും  അദ്ദേഹം  അണുവിട ചാഞ്ചല്യമില്ലാതെ മുറുകെപ്പിടിച്ചു.  വിവാദങ്ങൾ ഉണ്ടായപ്പോഴും തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിന്ന് മുന്നോട്ടു പോകാനുള്ള നിശ്ചയദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചു.

വൈഷമ്യമേറിയ  ഒരു ഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസിന്റെ  സംഘടനാരൂപം കാര്യക്ഷമമാക്കി നിലനിർത്തുന്നതിൽ വലിയ പങ്കാണ് വക്കം വഹിച്ചത്. മന്ത്രിയെന്ന നിലയിൽ വികസനോന്മുഖമായ  വീക്ഷണം പുലർത്താൻ ശ്രദ്ധിച്ചു. കേരളത്തിന്റെ  പൊതുവായ ആവശ്യങ്ങൾ കേന്ദ്രത്തിന്റെ  ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ  എംപി എന്ന നിലയിൽ സദാ സന്നദ്ധത പുലർത്തിയിരുന്നു.

വക്കം പുരുഷോത്തമന്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന  കുടുംബാംഗങ്ങളെയും കോൺഗ്രസ് പാർട്ടിയെയും മറ്റെല്ലാവരെയും മുഖ്യമന്ത്രി   അനുശോചനം അറിയിച്ചു.

ഗതാഗതമന്ത്രി അനുശോചിച്ചു

മുൻമന്ത്രിയും മുൻ സ്പീക്കറും ആൻഡമാൻ മുൻ ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അനുശോചിച്ചു. എം.എൽ.എ യും എം.പിയുമായി നിരവധി വർഷം പൊതു ജീവിതത്തിൽ തിളങ്ങി നിന്ന വക്കം മികച്ച ഭരണകർത്താവായും പ്രാഗത്ഭ്യം തെളിയിച്ചു. മന്ത്രിയായിരിക്കെ നിരവധി പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ച അദ്ദേഹം പൊതുപ്രവർത്തകർക്ക് എന്നും മാതൃകയായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണ്ണറുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചിച്ചു. ഗവർണ്ണറും മന്ത്രിയും സ്പീക്കറും എം.പിയും ഒക്കെയായിരുന്ന അതുല്യ പ്രതിഭയായിരുന്നു വക്കം പുരുഷോത്തമൻ. നിയമസഭ സ്പീക്കർ എന്ന നിലയിലും സംസ്ഥാനത്തെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രി എന്ന നിലയിലും എല്ലാ മേഖലയിലും വക്കം അദ്ദേഹത്തിന്റേതായ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ പ്രഗത്ഭനായ വ്യക്തിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.