സൗന്ദര്യവത്ക്കരണത്തിന്റെ പുതിയ മുഖവുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ. ബത്തേരി ടൗണിന്റെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് മിഴിവേകാന്‍ പാതയോരത്ത് നഗരസഭ പുതിയ ചട്ടിയിലുള്ള പൂച്ചെടികള്‍ സ്ഥാപിച്ചു. നഗരസഭ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ടൗണില്‍ സ്ഥാപിച്ച പ്ലാസ്റ്റിക്ക് ചെടി ചട്ടികള്‍ക്ക് പകരം പോളിത്തിലീന്‍ കവറോട് കൂടിയായ ചെടി ചട്ടികളാണ് ബത്തേരി പാതയോരത്ത് ഇനി സ്ഥാനം പിടിക്കുക. റീസൈക്കിള്‍ ചെയ്യാന്‍കഴിയുന്ന പോളിത്തിലീന്‍ ചട്ടികളില്‍ പൂക്കളും ഇനി ശോഭയോടെ തഴച്ചു വളരും. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ബത്തേരി അസംപ്ഷന്‍ ജംഗ്ഷന്‍ മുതല്‍ ചുങ്കം ജംഗ്ഷന്‍ വരെയുള്ള 1000 ചെടി ചട്ടികളിലാണ് രൂപമാറ്റം വരുത്തിയത്. മള്‍ട്ടിലെയര്‍, യു.വി പ്രൊട്ടക്റ്റഡ് സവിശേഷതയോട്കൂടി നിര്‍മ്മിച്ചിരിക്കുന്ന ചെടിച്ചട്ടികള്‍ക്ക് 5 വര്‍ഷം വാറന്റിയും നല്‍കുന്നുണ്ട്. 5 വര്‍ഷം കഴിഞ്ഞാല്‍ ചട്ടികള്‍ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാനും കഴിയും. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. സൗന്ദര്യവത്ക്കരണ പ്രവൃത്തികളുടെ ഭാഗമായി ടൗണില്‍ തുടങ്ങിയ ഹാന്റ് റെയില്‍ പെയിന്റിംഗ് പ്രവൃത്തികളുടെ ഉദ്ഘാടനവും ചെയര്‍മാന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ. റഷീദ്, പി.എസ് ലിഷ, ഷാമില ജുനൈസ്, ടോം ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.