നെടുമങ്ങാടിന്റെ ഓണത്തിന് മാറ്റുകൂട്ടാൻ ‘ഓണോത്സവം 2023’ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഒന്ന് വരെ നടക്കും. ഓണോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലിന്റെ നേതൃത്വത്തിൽ സംഘാടകസമിതി യോഗം ചേർന്നു. നെടുമങ്ങാട് മണ്ഡലത്തിന്റെ സാംസ്‌കാരിക ആഘോഷമായി ഓണോത്സവത്തെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടികളുടെ പ്രധാന വേദികളിൽ ഒന്നായി നെടുമങ്ങാടിനെ തെരഞ്ഞെടുത്തത്, ഓണോത്സവത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു.

ഏഴു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികൾക്ക് നെടുമങ്ങാട് കല്ലിങ്കൽ ജംഗ്ഷൻ ഗ്രൗണ്ട് പ്രധാന വേദിയാകും. ആഗസ്റ്റ് 25 വൈകിട്ട് 4 മണിക്ക് പൊതുജനങ്ങൾ, സ്‌കൂൾ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവർ പങ്കെടുക്കുന്ന, നെടുമങ്ങാടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വിളംബരഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്.

ആഗസ്റ്റ് 26 രാവിലെ 9.30ന് നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിൽ അത്തപ്പൂക്കളം മത്സരം, വൈകിട്ട് അഞ്ചിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരുവാതിരക്കളി മത്സരം, നാടൻപാട്ട് മത്സരം, 27ന് വടംവലി മത്സരം തുടങ്ങിയ പരിപാടികൾ ഓണാവേശം ഇരട്ടിപ്പിക്കും. ജനപങ്കാളിത്തം ഉറപ്പാക്കാനായി കുട്ടികൾക്കായി പ്രത്യേക അമ്യൂസ്‌മെന്റ് പാർക്കും ഫ്‌ളവർ ഷോയും വ്യാപാരമേളയും ഉണ്ടാകും. ആഗസ്റ്റ് 27 വൈകിട്ട് 4 മണി മുതൽ വിവിധ സർക്കാർ, അർദ്ധസർക്കാർ, സിബിഎസ്ഇ വിദ്യാലയങ്ങളിലെ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.

ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒന്നു വരെ ടൂറിസം വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെയാകും പരിപാടികൾ നടക്കുക. ഉദ്ഘാടനം വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ആഗസ്റ്റ് 28 വൈകിട്ട് 5ന് നിർവഹിക്കും. പ്രശസ്തരുടെ കലാവിരുന്നുകളാൽ സമ്പന്നമായിരിക്കും നെടുമങ്ങാടിന്റെ സായാഹ്നങ്ങൾ. വ്യാപാരികളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ടൗണിൽ വൈദ്യുത ദീപാലങ്കാരങ്ങളും ഒരുക്കും.

നെടുമങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി അംഗങ്ങൾ , വിവിധ കമ്മിറ്റി അംഗങ്ങൾ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.