ഇടുക്കി ബ്ലോക്ക് കിസാന്‍ മേളയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍, ഉത്പാദന ചിലവിന് അനുസരിച്ച് വരുമാനം ലഭിക്കാഞ്ഞത് തുടങ്ങി വിവിധ പ്രശ്‌നങ്ങളാണ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാനാണ് മാറ്റങ്ങള്‍ക്ക് അനുശ്രിതമായി ശാസ്ത്രീയ കൃഷി രീതി അവലംബിക്കുന്നതെന്നും മികച്ച ഉത്പാദനം ലക്ഷ്യമിട്ടാണ് കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് കിസാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

കൃഷിയിടങ്ങളില്‍ വിളവ് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എം മാണി കാര്‍ഷിക ജലസേചന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാന്‍ 715 കോടി രൂപയുടെ പദ്ധതിയാണ് ഇടുക്കി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്നത്. ജില്ലയിലെ പട്ടയ- ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് നിയമഭേദഗതി വരുത്തി നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജൈവ കൃഷിയുടെയും മണ്ണ് സംരക്ഷണത്തിന്റെയും പ്രാധാന്യം കര്‍ഷകരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും ഇടുക്കി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് ‘സുഭിക്ഷം, സുരക്ഷിതം’ എന്ന പേരില്‍ കിസാന്‍ മേള സംഘടിപ്പിച്ചത്.

കിസാന്‍ മേളയുടെ ഭാഗമായി സംഘടിപ്പിച്ച കാര്‍ഷിക സെമിനാറില്‍ ‘ഭാരതീയ പ്രകൃതി കൃഷി പദ്ധതി’ എന്ന വിഷയത്തില്‍ കൃഷി വകുപ്പില്‍ നിന്നും വിരമിച്ച ബിജുമോന്‍ സഖറിയ ക്ലാസുകള്‍ നയിച്ചു. പരമ്പരാഗത ജൈവകൃഷി, ജൈവവള കൂട്ടുകള്‍, ജൈവവള കീടനാശിനികളുടെ നിര്‍മ്മാണവും ഉപയോഗവും എന്നീ ഉപവിഷയങ്ങളും സെമിനാറില്‍ വിശദീകരിച്ചു.

ശാസ്ത്രീയമായി മണ്ണ് സാമ്പിള്‍ എടുക്കുന്ന രീതി ജില്ലാ അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് ശശിലേഖ രാഘവന്‍ വിശദീകരിച്ചു. കൂടാതെ ജൈവ വളക്കൂട്ടുകള്‍, ജൈവ കീടനാശിനി, ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും മേളയോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു. കിസാന്‍ മേളയുടെ ഭാഗമായി മണ്ണ് പരിശോധന കാമ്പയ്ന്‍, കാര്‍ഷിക ഹെല്‍പ്പ് ഡെസ്‌ക്, അഗ്രി ക്ലിനിക്, കര്‍ഷകര്‍ക്കായി കാര്‍ഷിക ക്വിസ് എന്നിവയും സംഘടിപ്പിച്ചു. കാര്‍ഷിക ഉത്പന്ന പ്രദര്‍ശന വിപണന മേളയും സന്ദര്‍ശിച്ചാണ് മന്ത്രി റോഷി അഗസ്റ്റിന്‍ മടങ്ങിയത്.