തീരപ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുക എന്ന ലഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് പൊന്നാനിയിൽ തുടക്കം. ഭവന സമുച്ചയത്തിന്റെ അടിത്തറ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്. കടൽതീരത്തു നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കടലാക്രമണ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

നിലവിൽ 128 കുടുംബങ്ങൾ താമസിക്കുന്ന ഭവന സമുച്ചയത്തിനടുത്തായാണ് പുതിയ കെട്ടിട സമുച്ചയം ഉയരുന്നത്. 13 ബ്ലോക്കുകളിലായി 100 വീടുകളാണ് നിർമ്മിക്കുന്നത്. 14.33 കോടി രൂപയാണ് പദ്ധതി ചെലവ്. 540 ചതുരശ്ര അടിയിലാണ് ഓരോ വീടുകളും നിർമിക്കുന്നത്. 18 മാസമാണ് കരാർ കാലാവധി. രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ കടലാക്രമണ ഭീഷണിയില്ലാതെ 228 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ സാധിക്കും.