സംസ്ഥാനത്തെ എല്ലാ വീടുകളിലും 2025 ഓടെ ശുദ്ധജലം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നാറാണംമൂഴി സമ്പൂര്‍ണകുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ശുദ്ധജലം എത്തിക്കുകയെന്ന ദൗത്യത്തിന് ഒരു വീഴ്ചയും വരാതെ അതീവ ജാഗ്രതയോടെ സര്‍ക്കാര്‍ മുന്നോട്ട് പോകും. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 17 ലക്ഷം ഗ്രാമീണ വീടുകളില്‍ മാത്രമാണ് ശുദ്ധജലം ലഭിച്ചിരുന്നത്. ഇപ്പോഴത് 36 ലക്ഷം വീടുകളായി ഉയര്‍ന്നു. 2025 ആകുമ്പോഴേക്കും ഈ പദ്ധതിയുടെ പ്രയോജനം മുഴുവന്‍ ആളുകളിലേക്കും എത്തിക്കും. ഗുണനിലവാരം ഉറപ്പാക്കിയ ജലമാണ് എല്ലാ വീടുകളിലേക്കും എത്തിക്കുന്നത്.

ധാരാളം മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഐക്യരാഷ്ട്രസംഘടനയുടെ കണക്ക് അനുസരിച്ച് ലോകത്തിലെ 266 കോടി ജനമാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. കേരളത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജല്‍ജീവന്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നാറാണംമൂഴി പഞ്ചായത്തിലെ 2898 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി 24.05 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ഒരു നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണിത്. റാന്നി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് വലിയ പ്രാധാന്യം നല്‍കിയാണ് പ്രമോദ് നാരായണ്‍ എംഎല്‍എ പ്രത്യേകമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയെന്നും എംഎല്‍എയ്ക്കൊപ്പം ജില്ലാ ഭരണകൂടം മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചുവെന്നും മന്ത്രി പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ തന്നെ റാന്നിയുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്ന് കുടിവെള്ളമാണെന്ന് തിരിച്ചറിഞ്ഞുവെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കുടിവെള്ളത്തിനും വികസനത്തിനും ഒരു രാഷ്ട്രീയചുവയുമില്ല. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നാറാണംമൂഴി പഞ്ചായത്തിന്റെ ചിരകാലസ്വപ്നമാണ് ഇതോടെ പൂവണിയുന്നതെന്നും എംഎല്‍എ പറഞ്ഞു.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, കേരള ജലഅതോറിറ്റി അംഗം ഉഷാലയം ശിവരാജന്‍, ദക്ഷിണ മേഖല കേരള ജല അതോറിറ്റി ചീഫ് എന്‍ജിനീയര്‍ നാരായണന്‍ നമ്പൂതിരി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.