വിശപ്പ് രഹിതമായി ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഓണക്കിറ്റ് വിതരണം ചെയ്യുന്നതെന്ന് ഡോ.ആർ ബിന്ദു പറഞ്ഞു. ക്ഷേമ സ്ഥാപനങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം പൂജപ്പുര അഗതി മന്ദിരത്തിൽ നിർവഹിച്ച് സാരിക്കുകയായിരുന്നു മന്ത്രി.

തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ എന്ന മുദ്രാവാക്യമാണ് സാമൂഹിക നീതി വകുപ്പ് മുന്നോട്ട് വെക്കുന്നത്. പായസ മിക്‌സുൾപ്പെടെ 14 ഭക്ഷ്യ സാധനങ്ങളാണ് കിറ്റിലുൾപ്പെടുത്തിയിട്ടുള്ളത്. അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലുമടക്കമുള്ള മുഴുവൻ അന്തേവാസികൾക്കും മികച്ച സാഹചര്യമൊരുക്കുന്നതിന് ഗവൺമെന്റ് പ്രതിഞ്ജാബദ്ധമാണ്. അത്തരത്തിൽ സന്തോഷകരമായ ഓണത്തിനുള്ള സ്‌നേഹ സമ്മാനമാണ് ഓണക്കിറ്റെന്നും മന്ത്രി പറഞ്ഞു. ഓണക്കിറ്റുകൾ അന്തേവാസികൾക്ക് മന്ത്രി വിതരണം ചെയ്തു.

സന്തോഷകരമായ ഓണദിനങ്ങൾക്ക് വേണ്ടി ന്യായ വിലക്ക് ഭക്ഷ്യധാന്യമെത്തിക്കാനുള്ള പരിശ്രമമാണ് ഗവൺമെന്റ് നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വിശപ്പ് രഹിത കേരളമെന്ന ലക്ഷ്യത്തോടെയാണ് ഗവൺമെന്റ് മുന്നോട്ട് പോകുന്നത് ആദിവാസി ഊരുകളിലും കിടപ്പു രോഗികൾക്കും ഭക്ഷ്യ കിറ്റ് വീടുകളിലെത്തിച്ചു നൽകും.

അതിഥിത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക കാർഡ് നൽകുന്ന പദ്ധതിക്ക് തുടക്കമായി. ആറ് ഭാഷകളിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കും. ആറ് ലക്ഷം എ.എ.വൈ കാർഡുകൾക്ക് സൗജന്യമായി കിറ്റ് വിതരണം ചെയ്യുകയാണ്. അഗതിമന്ദിരങ്ങളും അനാഥലയങ്ങളുമടക്കമുള്ള ക്ഷേമസ്ഥാപനങ്ങൾക്ക് 20,000 കിറ്റുകൾ സംസ്ഥാന വ്യാപകമായി വിതരണം ചെയ്യുകയാണെന്ന് മന്ത്രി അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

സാമൂഹിക നീതി വകുപ്പ് ജോയിന്റ് ഡയറക്ടർ  കെ വി സുഭാഷ്, ജില്ല സിവിൽ സപ്ലൈസ് ഓഫീസർ  അജിത് കുമാർ കെ, ജില്ല സാമൂഹിക നീതി വകുപ്പ് ഓഫീസർ ഷൈനി മോൾ എം, വനിത ശിശു വികസന വകുപ്പ് സൂപ്രണ്ട് ഒ എൻ വിജയകുമാർ എന്നിവർ സംബന്ധിച്ചു.