ബഡ്സ് സ്കൂൾ, ബഡ്സ് റിഹാബിറ്റേഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകുക എന്ന ദൃഢനിശ്ചയത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത് എന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് ക്ലാസ് റൂം അനുഭവങ്ങൾ സാധ്യമാക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കിയ വെർച്വൽ ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സ്കൂളിലേക്ക് പോകാൻ ശാരീരിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വീട്ടിൽ തന്നെ ഇരുന്ന് പഠിക്കുവാനുള്ള ഓൺലൈൻ സംവിധാനം ഉറപ്പാക്കി പഠനപ്രവർത്തനങ്ങളിൽ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വീട്ടിൽ തന്നെ ഇരുന്ന് സ്കൂൾ അന്തരീക്ഷത്തിന് സമാനമായി പഠിക്കുവാനും അധ്യാപകരുമായി സംവദിക്കാനും സംശയങ്ങൾ ചോദിക്കുവാനും വെർച്വൽ ക്ലാസ് റൂമിലൂടെ സാധിക്കും എന്നും മന്ത്രി പറഞ്ഞു.

വേളൂക്കര പഞ്ചായത്തിലെ പുളിയത്ത് പറമ്പിൽ വീട്ടിൽ വിനീഷിന്റെയും ദീപയുടെയും മകനായ ആറാം ക്ലാസിൽ പഠിക്കുന്ന ദേവാനന്ദിനെയാണ് വിർച്വൽ ക്ലാസ് റൂം സംവിധാനം മിനിസ്റ്റർ പരിചയപ്പെടുത്തിയത്. ദേവാനന്ദിന് ടാബും,റൂട്ടർ, വൈഫൈ സംവിധാനം എല്ലാം സജ്ജമാക്കിയിട്ടുണ്ട്. നടവരമ്പ് സർക്കാർ സ്കൂളിലെ ടീച്ചർമാരുടെയും വിദ്യാർഥികളുടെയും പൂർണപിന്തുണ ദേവാനന്ദിന് ഉണ്ട്. ഒപ്പം ഓണക്കോടിയും മന്ത്രി സമ്മാനിച്ചു.

എല്ലാ വിദ്യാർഥികൾക്കും ഒരു പോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ അക്കാദമിക മുന്നേറ്റം സാധ്യമാക്കുക, ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മുഖ്യധാരയിലേക്ക് എത്തിക്കുക, ആത്മവിശ്വാസവും ആത്മധൈര്യവും വളർത്തുക എന്നിവയാണ് വിർച്വൽ ക്ലാസ് റൂമിന്റെ ലക്ഷ്യങ്ങൾ.

വെള്ളാങ്കല്ലൂർ ബിആർസിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷയായി. എസ് എസ് കെ ഡി പി സി ഡോ. ബിനോയ്‌ എം ജെ, വെളുക്കര പഞ്ചായത്ത് പ്രസിഡന്റ് ധനേഷ്, വെള്ളാങ്കല്ലൂർ ബി ആർ സി ബിപിസി ഗോഡ്വിൻ റോഡ്രിഗ്സ്, സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്, നടവരമ്പ് സർക്കാർ സ്കൂളിലെ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.