റേഷൻകടകളെ കൂടുതൽ സജീവമാക്കാനും ജനസൗഹൃദപരമായി മാറ്റാനും കെ സ്റ്റോർ പദ്ധതിയിലൂടെ ആകുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. മുകുന്ദപുരം താലൂക്ക് സ്റ്റോറിന്റെ രണ്ടാംഘട്ട ഉദ്ഘാടനം മുരിയാട് പഞ്ചായത്തിലെ 459 ആം നമ്പർ റേഷൻ കട പരിസരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.

അവശ്യവസ്തുക്കൾ എല്ലാവരുടെയും വിരൽത്തുമ്പിൽ ഉണ്ടാകണമെന്ന് ആശയം മുൻനിർത്തിയാണ് റേഷൻകടകൾ കേരളത്തിന്റെ തനത് സ്റ്റോറുകൾ ആവുന്നത്. നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുന്ന വിപുലീകൃത സൂപ്പർമാർക്കറ്റ് ആയി റേഷൻ കടകൾ മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, റേഷനിങ് ഇൻസ്പെക്ടർ വി ജി ബെനിജ്, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ പി ബി മുഹമ്മദ് റാഫി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.