മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ എല്ലാക്കാലത്തും ലോകത്തിന് മാതൃകയാണെന്ന് പുരാരേഖാ പുരാവസ്തു മ്യൂസിയം തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ വാര്‍ഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘രക്തസാക്ഷ്യം’ ചരിത്രരേഖാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ മഹത്വം ലോകം തിരിച്ചറിയുന്നു എന്നതിന്റെ ഉദാഹരണമാണ് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നത്. ഐക്യരാഷ്ട്രസഭ ലോക സമാധാനദിനമായി തെരഞ്ഞെടുത്തിരിക്കുന്നത് ഗാന്ധിജിയുടെ ജന്മദിനമാണ്. പൂര്‍ണമായ മതേതര കാഴ്ചപ്പാടാണ് ഗാന്ധിജി മുന്നോട്ട്‌വെച്ചത്. സര്‍വമത പ്രാര്‍ത്ഥനകള്‍ അദ്ദേഹം നടത്തിയിരുന്നത് ഈ സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനുവേണ്ടിയായിരുന്നെന്നും മന്ത്രി പറ
ഞ്ഞു.
കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരാസൂത്രണ സമിതി സ്ഥിരം ചെയര്‍മാന്‍ പാളയം രാജന്‍, സാംസ്‌കാരിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.ഗീത, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ.രജികുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ആര്‍ക്കൈവ്‌സ് വകുപ്പ് ഡ
യറക്ടര്‍ പി.ബിജു സ്വാഗതവും ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റ് ആര്‍ക്കിവിസ്റ്റ് ആര്‍.അശോക് കുമാര്‍ നന്ദിയും പറഞ്ഞു.
  സബര്‍മതി ആശ്രമരേഖകള്‍, ഗാന്ധിജിയെക്കുറിച്ചുള്ള അപൂര്‍വ്വ ഗ്രന്ഥങ്ങള്‍, വൈക്കം സത്യഗ്രഹത്തിന്റെ അസല്‍ രേഖകള്‍, ഗാന്ധിജിയുടെ മരണം ചെണ്ടകൊട്ടി പൊതുജനങ്ങളെ അറിയിച്ചത്, 1924 ലെ പ്രളയരേഖകള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പ്രദര്‍ശനം. ഒക്‌ടോബര്‍ എട്ടിന് പ്രദര്‍ശനം സമാപിക്കും.