ഫലസമൃദ്ധിയും ഹരിതവൽക്കരണവും ഉറപ്പാക്കി പ്രകൃതിയെ പച്ചപ്പണിയിക്കാൻ കരുത്തുറ്റ പ്രവർത്തനങ്ങളുമായി വടക്കാഞ്ചേരി നഗരസഭ. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നാടെങ്ങും ഫലസമൃദ്ധിക്കായി ഒരുങ്ങുന്നു.

പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാനായി തൊടിയിലെ ഫലവൃക്ഷങ്ങളായ മാവുകളും പ്ലാവുകളും വീണ്ടും പുരയിടങ്ങളിലേക്ക് വീണ്ടെടുക്കുകയാണ് ലക്ഷ്യം. നഗരസഭയിൽ 5000 മാവുകളും, പ്ലാവുകളും വെച്ചുപിടിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. കാർഷിക സർവകലാശാലയിൽ നിന്ന് എത്തിച്ച ചന്ദ്രക്കാരൻ ഇനത്തിൽപ്പെട്ട മാവുകളും മുട്ടൻ വരിക്ക, തേൻവരിക്ക തുടങ്ങിയ പ്ലാവുകളുമൊക്കെ പ്രാദേശിക തലത്തിൽ വിളയിക്കും.

അഞ്ച് സെന്റിൽ താഴെ ഭൂമിയുള്ളവർക്ക് ചെറിയ കാലയളവിൽ തന്നെ ഫലം നൽകുന്ന ആയുർ ജാക്കിന്റെ പ്ലാവുമാണ് നടീലിനായി ഉപയോഗിക്കുന്നത്. ഒരേ ഇനത്തിൽപ്പെട്ട ഫലങ്ങൾ ഒരു പ്രത്യേക പ്രദേശത്ത് വലിയ അളവിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതിന്റെ വ്യാവസായിക സാധ്യതകളും പദ്ധതിയിലൂടെ ഉറപ്പാക്കും. ഇത്തരത്തിൽ ശാസ്ത്രീയമായി പുനർ വിന്യസിക്കപ്പെടുന്ന പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് ഫലസമൃദ്ധി.

പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം പെരിങ്ങണ്ടൂർ വായനശാലയിൽ വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ സുരേന്ദ്രൻ നിർവഹിച്ചു. എം.ആർ അനൂപ് കിഷോർ അധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ ജിൻസി ജോയ്സൺ, കെ.കെ ഷൈലജ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയർ എ.വി ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.