നിപ ബാധയെ തുടർന്ന് ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ മരണം സംഭവിച്ച സാഹചര്യത്തിൽ ഭരണ സമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര അവലോകനയോഗം ചേർന്നു. പഞ്ചായത്തിൽ സ്വീകരിച്ച മുൻകരുതലുകളും ജാഗ്രത നടപടികളും യോഗം വിലയിരുത്തി. കണ്ടെൻമെൻറ് സോണായി പ്രഖ്യാപിച്ച ഒൻപതു വാർഡുകളിലും അതീവ ജാഗ്രത തുടരുന്നതിന് നിർദ്ദേശം നൽകി. ഏത് സാഹചര്യവും നേരിടുന്നതിനും അടിയന്തര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഓരോ വാർഡിലും സദാ സജ്ജരായ ആർ.ആർ.ടി. വളണ്ടിയർ വിംഗിന് രൂപം കൊടുക്കാൻ തീരുമാനിച്ചു.

ജാഗ്രതാ നിർദ്ദേശമുള്ള മുഴുവൻ വാർഡുകളിലും വീടുകൾ കയറി രോഗ ലക്ഷണമോ സമ്പർക്ക സാധ്യതയോ മറ്റോ കണ്ടെത്തുന്നതിന് സർവ്വേ നടത്താനും, തണ്ണീർപ്പന്തൽ, കല്ലേരി എന്നീ ടൗണിലെ വ്യാപാരികളുടെ യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു. പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന് പുറമേ നിപ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഓഫീസിൽ ഒരു സെക്ഷൻ ക്ലർക്കിനെ ചുമതല നൽകി.

നേരിട്ടുള്ള സമ്പർക്കത്തെ തുടർന്ന് ക്വാറൻ്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ ഘട്ടത്തിൽ ഭക്ഷണവും മരുന്നും മറ്റും എത്തിച്ചു നൽകുന്നതിന് അതാത് വാർഡ് മെമ്പർമാരെ ചുമതലപ്പെടുത്തി. പോലീസ് സേനയുടെ സജീവ സാന്നിധ്യം ഉണ്ടാവാനും ആവശ്യപ്പെട്ടു. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങൾ, മരങ്ങൾ എന്നിവ കണ്ടെത്തി ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാനും നിലവിൽ തുടരുന്ന പ്രതിരോധ മുൻകരുതലുകൾ അതേപടി തുടരാനും നിർദ്ദേശം നൽകി.

പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ അഷറഫ് വെള്ളിലാട്ട്, പി.എം. ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ ടി. സജിത്ത്, ടി.കെ. ഹാരിസ്, എം.വി ഷൈബ, പി.കെ. ആയിഷ ടീച്ചർ, പി.ലിസ, എ. സുരേന്ദ്രൻ, പി. രവീന്ദ്രൻ, എൻ.പി. ശ്രീലത, പ്രവിത അണിയത്ത്, സുധാ സുരേഷ്, ബ്ലോക്ക് മെമ്പർ സി.എച്ച്. മൊയ്തു, ആയുർവേദ, ഹോമിയോ മെഡിക്കൽ ഓഫീസർമാരായ ഡോ.ജി.ദർശന, ഡോ.യു. രഞ്ജിത്ത് ചന്ദ്ര, ഹെൽത്ത് ഇൻസ്പെക്ടർ പി.സജീവൻ, നാദാപുരം സി.ഐ. ഫായിസ് അലി, വടകര, നാദാപുരം എസ്.ഐമാരായ ശശീന്ദ്രൻ, എം.കെ. മോഹനൻ, സുധീർ ബാബു, വെറ്റിനറി സർജൻ നീരജ, എ.എഫ്.ഒ. സന്ധ്യ, എ.എസ്. രാജീവ് കുമാർ, സി.ഡി.എസ്. ചെയർപേഴ്സൺ എൻ.കെ. ഷിജില, വില്ലേജ് സെക്ഷൻ ഓഫീസർ ഇ.പി. രാജൻ എന്നിവർ സംസാരിച്ചു.