ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് 2023 ന്റെ മൂന്നാം പതിപ്പിന് ശനിയാഴ്ച (സെപ്തംബര്‍ 16) എറണാകുളം മറൈന്‍ ഡ്രൈവില്‍ തുടക്കമാകും. കൊച്ചി കായലില്‍ ആവേശത്തിര ഉയര്‍ത്തുന്ന ജലോത്സവത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മന്ത്രി പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

മുൻവർഷ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളിലെത്തിയ വള്ളങ്ങളാണ് സിബിഎല്ലില്‍ മത്സരിക്കുന്നത്. 1 മുതല്‍ 9 വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ നടുഭാഗം ചുണ്ടന്‍, സെന്റ് പയസ് ടെന്‍ത് (10th), വീയപുരം ചുണ്ടന്‍, മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍, നിരണം ചുണ്ടന്‍, ചമ്പക്കുളം ചുണ്ടന്‍, പായിപ്പാടന്‍ ചുണ്ടന്‍, കാരിച്ചാല്‍ ചുണ്ടന്‍, ആയാപറമ്പ് പാണ്ടി തുടങ്ങിയവയാണ് സി.ബി.എല്ലിലെ മത്സരാര്‍ത്ഥികള്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയിലാണ് ചാംപ്യന്‍സ് ബോട്ട് ലീഗ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രാദേശിക വള്ളംകളി മത്സരവും സി.ബി.എല്ലിനൊപ്പം നടത്തും. ഇരുട്ടുകുത്തി എ, ബി ഗ്രേഡ് വിഭാഗത്തില്‍ 16 വള്ളങ്ങള്‍ പ്രാദേശിക വള്ളംകളി മത്സരത്തില്‍ മാറ്റുരയ്ക്കുന്നു.

ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ചുണ്ടന്‍ വള്ളങ്ങളുടെ കളിക്കാര്‍ക്കുള്ള ചെലവ് വഹിക്കുന്നത്. പ്രാദേശിക വള്ളംകളി സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ് ചെലവ് കണ്ടെത്തുന്നത്. വള്ളംകളിയോടനുബന്ധിച്ച് ഫ്‌ളാഷ് മോബും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. നേവിയുടെ ബാന്‍ഡും അഭ്യാസ പ്രകടനങ്ങളും നടക്കും.

ജനപ്രതിനിധികള്‍ ഉള്‍പ്പടെ വിവിധ മേഖലകളിലെ നിരവധി പ്രമുഖര്‍ ആരവത്തില്‍ അണിചേരാനെത്തുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ടി.ജെ. വിനോദ് എം.എല്‍.എ അറിയിച്ചു. ഹോട്ടലുകളില്‍ താമസിക്കുന്ന വിദേശ സഞ്ചാരികള്‍ക്ക് മത്സരം കാണുന്നതിന് സൗകര്യമൊരുക്കുമെന്ന് എംഎല്‍എ പറഞ്ഞു.

വള്ളംകളിക്ക് മുന്നോടിയായി കായലിന്റെ ആഴംകൂട്ടുന്നതിനുള്ള ഡ്രെഡ്ജിംഗ് ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വളരെ മികച്ച രീതിയിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ ടൂറിസം മേഖലയില്‍ 10000 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ടാണ് ഐപിഎല്‍ മാതൃകയില്‍ സിബിഎല്‍ സംഘടിപ്പിക്കുന്നതെന്ന് സാങ്കേതിക സമിതി അംഗം മുന്‍ എം.എല്‍.എ. കെ.കെ. ഷാജു പറഞ്ഞു.

ഡ്രെഡ്ജിംഗ് നടപടികളാണ് ഏറ്റവും ശ്രദ്ധയോടെ പൂര്‍ത്തീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. പത്ത് ദിവസത്തിനുള്ളിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. സംഘാടക സമിതിയും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. വലിയ ആഘോഷമായിരിക്കും സിബിഎല്‍ മത്സരമെന്നും കളക്ടര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ 12 കോടി രൂപ ചെലവഴിച്ചാണ് സിബിഎല്‍ സംഘിപ്പിക്കുന്നതെന്ന് സാങ്കേതിക സമിതി അംഗം ആര്‍. കെ. കുറുപ്പ് പറഞ്ഞു. ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളത്തിന്റെ സ്വന്തം വള്ളംകളി ലീഗ് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുകയാണ്. സര്‍ക്കാര്‍ ഏറ്റവും വലിയ സമ്മാന തുക നല്‍കി സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏക മത്സരമാണിത്. അഞ്ച് കോടി 95 ലക്ഷം രൂപയാണ് സമ്മാനത്തിനായി ചെലവഴിക്കുന്നത്. വരും വര്‍ഷങ്ങളിലും കൂടുതല്‍ മികച്ച രീതിയില്‍ മത്സരം സംഘടിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കാണികള്‍ക്കുള്ള പവലിയനുകളുടെ നിര്‍മ്മാണം ഉള്‍പ്പടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഗ്‌നിരക്ഷാസേന, പൊലീസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമാണ് സുരക്ഷ, അടിയന്തര ഘട്ടങ്ങളിലെ വൈദ്യസഹായം എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ ചുമതല.
പൊതുസമ്മേളനത്തിന് ശേഷം ഉച്ചക്ക് രണ്ടിന് മാസ് ഡ്രില്ലിന്റെ അകമ്പടിയോടെയാണ് വള്ളംകളി മത്സരങ്ങള്‍ ആരംഭിക്കുക. പ്രാദേശിക വള്ളംകളിയും,സി.ബി.എല്‍ മത്സരങ്ങളും ഇടകലര്‍ത്തി കലാ സംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെ നടത്തും.

സി.ബി.എല്ലിന്റെ ഭാഗമായ ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരം ഉച്ചക്ക് 2.00 നാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രാദേശിക വള്ളംകളിയുടെ ഹീറ്റ്‌സും നടത്തും. തുടര്‍ന്ന് കലാപരിപാടികള്‍ക്ക് ശേഷം പ്രാദേശിക വള്ളങ്ങളുടെ ഫൈനല്‍ മത്സരവും, ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരവും എന്ന രീതിയിലാണ് ക്രമീകരണം. വൈകിട്ട് നടക്കുന്ന സമ്മാന ദാനത്തോടെയാണ് വള്ളംകളി അവസാനിക്കുക. പ്രാദേശിക വള്ളംകളി മത്സരത്തിന് കെടിഎം, സിഎംആര്‍എല്‍, യൂണിയന്‍ ബാങ്ക്, കെഎംആര്‍എല്‍, ഇന്ത്യ ടൂറിസം, സിയാല്‍, ക്രൗണ്‍ പ്ലാസ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ബിപിസിഎല്‍ തുടങ്ങിയവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു.

ചുണ്ടന്‍ വള്ളങ്ങളുടെ ആദ്യ മത്സരം ആലപ്പുഴയില്‍ നടന്നു. രണ്ടാം മത്സരമാണ് എറണാകുളത്ത് നടക്കുന്നത്. കോട്ടപ്പുറം, പിറവം,കോട്ടയം, കൈനകരി, പുളിങ്കുന്ന്, കായംകുളം, കല്ലട, പാണ്ടനാട്, കൊല്ലം എന്നിങ്ങനെയാണ് സിബിഎല്‍ മത്സരങ്ങള്‍ നടക്കുക. കൊല്ലത്ത് ഡിസംബര്‍ 9ന് പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയോടെ സിബിഎല്‍ സമാപിക്കും.

സിബിഎല്ലിനു മുന്നോടിയായി ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പത്രസമ്മേളനത്തില്‍ ടി.ജെ. വിനോദ് എം.എല്‍.എ., ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സാങ്കേതിക സമിതി അംഗങ്ങളായ കെ.കെ. ഷാജു, ആര്‍.കെ. കുറുപ്പ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.