കണ്ടെയിൻമെന്റ് സോണിലെ പോലീസിന്റെ പ്രവർത്തനം മാതൃകാപരം

ഇന്ന് ലഭിച്ച ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട 61 പേരുടെ നിപ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. വെന്റിലേറ്ററിലുള്ള ഒമ്പത് വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു. കണ്ടെയിന്മെന്റ് സോണിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ചേർന്ന അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച 19 കോർ കമ്മറ്റികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സംഘം വവ്വാലുകളുടെ സ്രവ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. സമ്പർക്ക പട്ടികയിൽ വിട്ടുപോയവരെ കൂട്ടിച്ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. ആദ്യ രോഗിയിലെ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പോലീസിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയിൻമെന്റ് സോണിലെ പൊലീസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിലുള്ളവർ വരെ മാതൃകാപരമായ ഇടപെടൽ ആണ് നടത്തിയത്.

ജില്ലയിൽ അസാധാരണ മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് പോലീസിനോട്‌ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോടിന്റെ നന്മ ഉൾക്കൊണ്ടുള്ള മാതൃകാപരമായ പ്രവർത്തനങ്ങളാണ് പൊതുജനങ്ങളിൽ നിന്നും കാണുന്നത്.

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വളരെ നിർണായക പങ്കുവഹിക്കുന്നതാണ് പോലീസ് വകുപ്പെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. പോലീസ് ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുകയാണ്. സർക്കാറിന്റെ ജനകീയ പോലീസിംഗ് സംവിധാനം മികച്ച രീതിയിൽ ജില്ലയിൽ നടപ്പിലാക്കാൻ സാധിച്ചതും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനകീയ പോലീസ് നയം നടപ്പിലാക്കാൻ ജില്ലയിലെ പോലീസ് സംവിധാനത്തിന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ ഇടപെടുന്ന ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. നിലവിൽ മലപ്പുറം ജില്ലയിൽ നിന്നും കോഴിക്കോടേക്ക് കടന്നു വരുമ്പോൾ മൂന്ന് പാലങ്ങളാണ് കണ്ടെയിന്മെന്റ് സോണിന്റെ ഭാഗമായി അടച്ചിട്ടുള്ളത്. അങ്ങനെയുള്ള പഞ്ചായത്തുകളിൽ നിന്നും ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ ജില്ലാ ഭരണകൂടവും പോലീസ് സംവിധാനവും ചേർന്ന് ബദൽ സംവിധാനങ്ങൾ ഒരുക്കും. കണ്ടെയിന്മെന്റ് സോണുകളിൽ പോലീസും ജനങ്ങളും വളരെ സൗഹാർദപരമായാണ് ഇടപഴകുന്നതെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ ജില്ലാ കലക്ടർ എ ഗീത, സബ് കലക്ടർ വി ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, ജില്ലാ പോലീസ് മേധാവി (കോഴിക്കോട് സിറ്റി) രാജ്പാൽ മീണ, സിറ്റി ഡി സി പി കെ. ഇ ബൈജു, വിവിധ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.