റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു


കേരളത്തിന്റെ ഭാവി വ്യവസായ വികസനത്തിന്റെ കേന്ദ്രമായി കാസര്‍കോട് മാറുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് ജില്ലാ വ്യവസായ കേന്ദ്രം നടത്തുന്ന റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമം ഉദുമ ലളിത് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍കോടിന്റെ നിക്ഷേപ സാധ്യത നേരത്തെ ഉള്ളതിനേക്കാള്‍ പതിന്‍മടങ്ങ് വര്‍ധിച്ചു. കണ്ണൂര്‍, മംഗലാപുരം വിമാനത്താവളം, മംഗലാപുരം തുറമുഖം, ദേശീയപാതാ വികസനം, ബേക്കല്‍ -കോവളം ജലപാത തുടങ്ങി ചരക്ക് നീക്കം എളുപ്പമാവാനുള്ള ഗതാഗത ബന്ധങ്ങളും സാധ്യതകളും ജില്ലയില്‍ കൂടുകയാണ്.

ഭൂമിയുടെ സാധ്യത കൂടുതല്‍ കാസര്‍കോട് ജില്ലയിലാണ്. മറ്റ് ജില്ലകളില്‍ ഭൂമി അനുവദിക്കാന്‍ കഴിയാത്ത പ്രശ്‌നം നേരിടുമ്പോള്‍ കാസര്‍കോട് സര്‍ക്കാര്‍, സ്വകാര്യ ഭൂമി ലഭ്യമാണ്. ഭൂമിയുടെ വിലയും കേരളത്തിലെ മഹാനഗരങ്ങളെ അപേക്ഷിച്ച് കുറവാണ്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഉള്‍പ്പെടെയുള്ള ഭൂമി ജില്ലയില്‍ ലഭ്യമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യ സംസ്‌കരണ പാര്‍ക്കുകളില്‍ ഒന്ന് ഉദുമ സ്പിന്നിംഗ് മില്‍ ഏരിയയില്‍ ആരംഭിക്കും. ജില്ലയിലെ നിക്ഷേപക രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിക്ഷേപകര്‍ കേരളത്തിലേക്ക് വരികയാണ്. ഈ മാറ്റം ഉപയോഗപ്പെടുത്താന്‍ കഴിയണം.

സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ പഞ്ചായത്തുകളിലും അനുകൂല സാഹചര്യം ഉണ്ടായി വരുന്നുണ്ട്. എത്ര സംരംഭം തുടങ്ങി, എത്ര തൊഴില്‍ സൃഷ്ടിച്ചു എന്നതും പഞ്ചായത്ത് പ്രസിഡണ്ടിനെയും അംഗങ്ങളെയും വിലയിരുത്താനുള്ള ഘടകമാകണം. സംസ്ഥാനത്ത് ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ സി.എച്ച്.കുഞ്ഞമ്പു, എന്‍.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, എ.കെ.എം അഷറഫ്, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, മുന്‍ എം.പി പി.കരുണാകരന്‍, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മരായ ഗീത കൃഷ്ണന്‍, എം.മനു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ.സജിത്, ജോമോന്‍ ജോസ്, ബി.ആര്‍.ഡി.സി എം.ഡി പി.ഷിജിന്‍, പൈലറ്റ് സ്മിത്ത് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ഷീന്‍ ആന്റണി, കെ.വി.വി. ഇ.എസ് പ്രതിനിധി കെ.ഷെരീഫ്, കെ.വി.എസ് പ്രതിനിധി ടി.വി ബാലന്‍ മാണിയാട്ട് എന്നിവര്‍ സംസാരിച്ചു പ്രമുഖ വ്യവസായി മണികണ്ഠന്‍ മേലത്ത്, ജി മാര്‍ക്ക് എഫ്‌സെഡ്‌സി ദുബായ് എംഡി എം.ടി.പി മുഹമ്മദ്കുഞ്ഞി, ഗജാനന ഗ്രൂപ് എംഡി എച്ച്.ഗോകുല്‍ദാസ് എന്നിവരെ മന്ത്രി പി.രാജീവ് ആദരിച്ചു. എന്‍.ആര്‍.ഐ സംരംഭകന്‍ ബി.രഘു മോനാച്ച, വനിത സംരംഭക എസ്.ശരണ്യ എന്നിവര്‍ക്ക് പുരസ്‌കാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി കെ സജീവ് നന്ദിയും പറഞ്ഞു.

കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണം : മന്ത്രി പി രാജീവ്

റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന്റെ തുടര്‍ച്ചയെന്നോണം ഡാഷ് ബോര്‍ഡ് രൂപീകരിക്കണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. നിക്ഷേപ സംഗമവുമായി ബന്ധപ്പെട്ട് വരുന്ന സംരംഭങ്ങളുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ ജില്ലാ വ്യവസായ കേന്ദ്രം ഡാഷ് ബോര്‍ഡ് സംവിധാനം രൂപീകരിക്കണം. വ്യവസായ വകുപ്പിലെ കെ.എ.എസ് ഉദ്യോഗസ്ഥന്‍ നോഡല്‍ ഓഫീസറാവണം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്്, ജില്ലാ കളക്ടര്‍, എല്ലാ വകുപ്പുകളുടെയും പ്രതിനിധികള്‍, ലീഡ് ബാങ്ക് പ്രതിനിധി എന്നിവരെ ചേര്‍ത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാക്കണം. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറാകണം. കെ.എസ്.ഐ.ഡി.സിയെ കൂടി ഇതില്‍ ഉള്‍പ്പെടുത്തണം. എത്രയും പെട്ടെന്ന് കാര്യങ്ങള്‍ നടപ്പിലാക്കുകയായിരിക്കും ഈ കമ്മിറ്റിയുടെ ഉത്തരവാദിത്തം. വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇതിന്റെ മേല്‍നോട്ടം വഹിക്കും. എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച ഇതിന്റ റിവ്യൂ യോഗം ചേരണം. എംപിയും എല്ലാ എം.എല്‍.എമാരും ഇതിന്റ ഉപദേശക സമിതിയായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.