മുതിർന്ന മാധ്യമപ്രവർത്തകനും സിപിഐ നേതാവുമായ യു. വിക്രമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച വിക്രമൻ യുവജന പ്രസ്ഥാനത്തിലൂടെയും മാധ്യമപ്രവർത്തനത്തിലൂടെയും കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് പ്രചരണം നൽകുന്നതിൽ നിരന്തരം ഇടപെട്ടിരുന്നു. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ വസ്തുനിഷ്ഠമായി വാർത്തകളെ അവതരിപ്പിക്കുന്നതിൽ നിതാന്തജാഗ്രത പുലർത്തി.

ജീവിതത്തിലും എഴുത്തിലും തെളിമയാർന്ന കാഴ്ചപ്പാടോടെയാണ് അദ്ദേഹം പൊതു മണ്ഡലത്തിൽ സജീവമായിരുന്നത്. കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാവായിരുന്ന അദ്ദേഹം മാധ്യമ പ്രവർത്തനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു.

വിക്രമന്റെ നിര്യാണത്തിൽ ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.