മന്ത്രി കെ. രാജൻ ഭവനങ്ങളിൽ നേരിട്ട് എത്തി

പീച്ചി ഡാമിന്റെ ജലസംഭരണി പ്രദേശത്ത് ആനവാരിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര ഇടപെടലിലൂടെ ധനസഹായം ഉറപ്പുവരുത്തി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. മരണമടഞ്ഞ മൂന്നുപേരുടെയും ഭവനങ്ങളിൽ മന്ത്രി നേരിട്ട് എത്തി ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൈമാറി. നിയമസഭാ സമ്മേളനം ചേർന്ന അവസരത്തിൽ പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് അടിയന്തര ഇടപെടലിലൂടെ ധനസഹായത്തിനുള്ള ഉത്തരവ് പുറത്തിറക്കിയതെന്ന് സന്ദർശന വേളയിൽ മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ, തഹസിദാർ ജയശ്രീ, ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു.

ദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡമനുസരിച്ച് 4 ലക്ഷം രൂപയാണ് നിയമാനുസൃത അവകാശികൾക്ക് അനുവദിച്ചിട്ടുള്ളത്. മുൻപ് പതിനായിരം രൂപ നൽകിയിരുന്നു. 3,90,000 രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് ഭവന സന്ദർശന വേളയിൽ കൈമാറിയത്. മൂന്ന് ഭവനങ്ങളിലും തുടർന്നും സഹായങ്ങളും സംരക്ഷണവും ഉണ്ടാകുമെന്ന ഉറപ്പും മന്ത്രി പങ്കുവെച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് വിപിൻ, സിറാജ്, അജിത്ത് എന്നിവർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്.