സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭരണ ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായി  ബോർഡുകളുടെ സംയോജന നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്ന്  തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി  വി ശിവൻകുട്ടി.

നിലവിലുള്ള 16 ബോർഡുകളെ 11  എണ്ണമായാണ് സംയോജിപ്പിക്കുക. പ്രവർത്തനം  കൂടുതൽ കുറ്റമറ്റതാക്കുന്നതിന് സംയോജനം സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമനിധി ബോർഡുകളുടെ  ആദ്യഘട്ട ഏകദിന ശില്പശാല തിരുവനന്തപുരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആനുകൂല്യ വിതരണത്തിലെ കാലതാമസം, ആനുകൂല്യങ്ങളുടെ ഇരട്ടിപ്പ്, അനർഹരായവരുടെ കയറിക്കൂടൽ തുടങ്ങി യാതൊരു തരത്തിലുമുള്ള  ക്രമക്കേടുകളും ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനത്തിൽ അനുവദിക്കില്ല.ഇതിനായി  കൃത്യമായ പരിശോധനകളും നടപടികളും സ്വീകരിക്കും.

ക്ഷേമനിധി ആക്ടിലും റൂളിലും വ്യവസ്ഥ ചെയ്തിരിക്കുന്നതിലും അധികരിച്ചുള്ള ചെലവിടൽ  ഒരുതരത്തിലും അനുവദിക്കില്ലെന്നും വിവിധ  നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തിന് തന്നെ മാതൃകയായ തരത്തിലാണ് കേരളത്തിലെ ക്ഷേമനിധി ബോർഡുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നത്.ഇത്തരത്തിൽ  ബോർഡുകളുടെ പ്രവർത്തനമോ  ആനുകൂല്യ വിതരണമോ  മറ്റ് സംസ്ഥാനങ്ങളിൽ കാണാൻ ആകില്ലെന്നും അദ്ദേഹം അഭിപ്രായപെട്ടു.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്,കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ്  ക്ഷേമനിധി ബോർഡ്,  കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് കേരള സംസ്ഥാന സംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്  എന്നിങ്ങനെ എട്ടു ബോർഡുകളുടെ പ്രവർത്തന അവലോകനവും   ശില്പശാലയുടെ  ഭാഗമായി നടന്നു.

മറ്റു ബോർഡുകളുടെ അവലോകനം രണ്ടാം ഘട്ടത്തിൽ നടക്കും. എളമരം കരീം എംപിയുടെ അദ്ധ്യക്ഷതയിൽ ഹോട്ടൽ ഹൈസിന്തിൽ ചേർന്ന യോഗത്തിൽ  ലേബർ കമ്മിഷണർ ഡോ കെ വാസുകി, വിവിധ  തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച്  ആർ ചന്ദ്രശേഖരൻ,  കെ പി രാജേന്ദ്രൻ, ജി കെ അജിത്, അഡ്വ എം റഹ്‌മത്തുള്ള, തോമസ് വിജയൻ, ടോമി മാത്യു, അഡീ. ലേബർ കമ്മീഷണർ രഞ്ജിത് പി മനോഹർ എന്നിവരും, വിവിധ ബോർഡുകളുടെ ചെയർമാൻമാർ, സി ഇ ഒ മാർ, ബോർഡ് അംഗങ്ങൾ, വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.