സ്വാഗതസംഘം യോഗം ചേർന്ന് 21 കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി

രാജ്യത്തും ലോകത്തും ഏറെ പ്രത്യേകതകളുള്ള സംസ്ഥാനമാണു കേരളമെന്നും അവ  എന്താണെന്നും ഇനി എങ്ങനെയാണ് മുന്നോട്ടുപോകേണ്ടതെന്നുമാണ് കേരളീയം 2023 പരിപാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത മേഖലകളിലെയും കേരളത്തിന്റെ നേട്ടങ്ങളെ അണിനിരത്തി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം 2023 പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് നിയമസഭാമന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ ചേർന്ന സ്വാഗതസംഘം യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ നാട് ഇന്നെവിടെ എത്തി നിൽക്കുന്നു, ഇനി എങ്ങോട്ടുപോകണം എന്ന കാര്യങ്ങൾക്കുള്ള സംഭാവനകൾ നൽകാനാണ് രാജ്യാന്തര പ്രശസ്തർ അടക്കമുള്ളവർ കേരളീയം പരിപാടിയിലെ 25 സെമിനാറുകളിലായി അണിനിരക്കുന്നത്. നവകേരളം സൃഷ്ടിക്കുന്നതിനായി വിവിധ മേഖലകളിൽ എന്തൊക്കെ നടപ്പാക്കാമെന്ന് ഇതിന്റെ ഭാഗമായി അവതരിപ്പിക്കും. ഇത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പരിപാടിയല്ല. എല്ലാവരുടേയും പരിപാടിയാണ്. നടക്കണമെന്നു ജനങ്ങളാകെ ആഗ്രഹിക്കുന്ന പരിപാടിയാണ്. എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ടു മുന്നോട്ടുപോകണം. ആരെങ്കിലും എതിർക്കുന്നുണ്ടെങ്കിൽ അതിന്റെ പിന്നാലെ പോകേണ്ടതില്ല. ഇനിയുള്ള ദിവസങ്ങൾ വിശ്രമരഹിതമായി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളീയം സ്റ്റിയറിങ് കമ്മിറ്റി ചെയർമാനായ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, കേരളീയം സ്വാഗതസംഘം അധ്യക്ഷനായ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, ഡോ. ആർ. ബിന്ദു, വീണാ ജോർജ്, ജി.ആർ.അനിൽ, റോഷി അഗസ്റ്റിൻ, ആന്റണി രാജു,  കേരളീയം സ്വാഗതസംഘം കമ്മിറ്റി ജനറൽ കൺവീനറായ ചീഫ് സെക്രട്ടറി ഡോ. വി. വേണു, കേരളീയം സ്വാഗതസംഘം കൺവീനറായ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, കലാ സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ള പൗരപ്രമുഖർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ 21 സബ്കമ്മിറ്റികളും പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

സെമിനാർ കമ്മിറ്റിക്കുവേണ്ടി ആസൂത്രണബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ,  കൾച്ചറൽ കമ്മിറ്റിക്കുവേണ്ടി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എക്സിബിഷൻ കമ്മിറ്റിക്കുവേണ്ടി ഡി.കെ. മുരളി എം.എൽ.എ, ഫുഡ് ഫെസ്റ്റിവൽ കമ്മിറ്റിക്കുവേണ്ടി എ.എ. റഹീം എം.പി, ഫ്ളവർ ഷോ കമ്മിറ്റിക്കുവേണ്ടി തിരുവനന്തപുരം ഡെപ്യൂട്ടി മേയർ പി.കെ. രാജു, ഫിലിം ഫെസ്റ്റിവൽ കമ്മിറ്റിക്കുവേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, ഇല്യൂമിനേഷൻ കമ്മിറ്റിക്കുവേണ്ടി സി.കെ. ഹരീന്ദ്രൻ എം.എൽ.എ, നിയമസഭാപുസ്തകോത്സവ കമ്മിറ്റിക്കുവേണ്ടി നിയമസഭാ സെക്രട്ടറി എ.എം. ബഷീർ, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിക്കുവേണ്ടി അഡ്വ. വി. ജോയ് എം.എൽ.എ, റിസപ്ഷൻ കമ്മിറ്റിക്കുവേണ്ടി വി. ശശി എം.എൽ.എ, ട്രാൻസ്പോർട്ടേഷൻ കമ്മിറ്റിക്കുവേണ്ടി ഒ.എസ്. അംബിക എം.എൽ.എ,  സെക്യൂരിറ്റി കമ്മിറ്റിക്കുവേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വൊളന്റിയർ കമ്മിറ്റിക്കുവേണ്ടി കെ. ആൻസലൻ എം.എൽ.എ, ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിക്കുവേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, റവന്യൂ കമ്മിറ്റിക്കുവേണ്ടി ജി. സ്റ്റീഫൻ എം.എൽ.എ, എക്സ്പെൻഡിച്ചർ കമ്മിറ്റിക്കുവേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി രവീന്ദ്ര അഗർവാൾ, സ്പോൺസർഷിപ്പ് കമ്മിറ്റിക്കുവേണ്ടി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ,  പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, നവകേരളം ക്യാംപെയ്ൻ കമ്മിറ്റിക്കുവേണ്ടി നവകേരളം മിഷൻ കോഡിനേറ്റർ ഡോ. ടി.എൻ. സീമ, പ്രോഗ്രാം കമ്മിറ്റിക്കുവേണ്ടി ഐ.ബി. സതീഷ് എം.എൽ.എ. എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.