ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘രക്ഷ’ തെരുവുനായ് പേവിഷ പ്രതിരോധ കുത്തിവെപ്പ്, നായ്ക്കുട്ടി ദത്തെടുക്കല്‍ പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 72000 തെരുവു നായകളെ മൂന്ന് ഘട്ടമായി പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി പൂര്‍ണ്ണസുരക്ഷ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

100 ദിവസം കൊണ്ട് 25000 നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധകുത്തിവെയ്പ്പ് നല്‍കുകയാണ് ലക്ഷ്യം. കൊട്ടിയം ആസ്ഥാനമായ പീപ്പിള്‍ ഫോര്‍ അനിമല്‍സ് സംഘടനയുടെ സഹകരണത്തോടെയാണ് നായ്ക്കളെ ദത്തുനല്‍കല്‍ പദ്ധതിക്ക് തുടക്കമായത്. 33 നാടന്‍ നായ്കുട്ടികളെ ദത്തെടുത്തു.

ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ ഷാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം കെ. ഡാനിയല്‍, അനില്‍ എസ് കല്ലേലിഭാഗം, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എസ് അനില്‍കുമാര്‍, ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ എ എല്‍ അജിത് പ്രൊഫ സി കെ തങ്കച്ചി, ബിനുന്‍ വാഹിദ്, ഡോ കിരണ്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.